കൊച്ചി: വില്ലിങ്ഡൻ ഐലൻഡിലെ വാർഫിലേക്കുള്ള റെയില്‍പാതയില്‍ അര കിലോമീറ്ററോളം ട്രാക്ക് കാണാതായ സംഭവത്തില്‍ ദുരൂഹത ശക്തമാകുന്നു. ഐലൻഡ് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് എറണാകുളം ഭാഗത്തേക്കുള്ള പാതയിലെ ഒരു ഭാഗമാണ് അപ്രത്യക്ഷമായതായി കണ്ടെത്തിയത്. ട്രാക്കുകള്‍ മോഷ്ടിച്ചുകൊണ്ടുപോയതാകാമെന്ന സംശയത്തിലാണ് അധികൃതർ.
സിഐഎസ്‌എഫും ആർപിഎഫും ഉള്‍പ്പെടെയുള്ള സുരക്ഷാസേനകളുടെ കർശന നിരീക്ഷണത്തിലുള്ള കൊച്ചിൻ പോർട്ട് ട്രസ്റ്റിന്റെ ഭൂമിയിലാണ് സംഭവം നടന്നിരിക്കുന്നത്. നിലവില്‍ ട്രെയിൻ സർവീസുകള്‍ ഇല്ലാത്ത പാതയായതിനാല്‍ ഏറെക്കാലമായി ഉപയോഗശൂന്യമായി കിടക്കുകയായിരുന്നു. മുമ്പ് ഈ മേഖലയിലെ റെയില്‍വേ ഗർഡറുകള്‍ അഴിച്ചുമാറ്റി അറ്റകുറ്റപ്പണികള്‍ നടത്താനുള്ള ശ്രമങ്ങള്‍ നടന്നിരുന്നു.
അതിന്റെ മറവില്‍ ട്രാക്കുകള്‍ നീക്കം ചെയ്തതാണോയെന്ന സംശയവും റെയില്‍വേ അധികൃതർ പരിശോധിക്കുന്നുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.
SUMMARY: About half a kilometer of railway track has gone missing in Kochi; authorities have intensified the investigation
















