ഷോപ്പിംഗ് മാളിലെ പ്രാര്‍ത്ഥന മുറിയില്‍ കുഞ്ഞിന്റെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

കോഴിക്കോട്: ഷോപ്പിംഗ് മാളിലെ പ്രാര്‍ത്ഥന മുറിയില്‍ നിന്നും കൈക്കുഞ്ഞിന്റെ സ്വര്‍ണമാല മോഷ്ടിച്ച ദമ്പതികള്‍ പിടിയില്‍. കോഴിക്കോട് ലുലു മാളിലാണ് സംഭവം. കാസറഗോഡ് തൃക്കരിപ്പൂര്‍ സ്വദേശി ഫസലുല്‍ റഹ്മാനെയും ഭാര്യ ഷാഹിനയെയുമാണ് പോലീസ് പിടികൂടിയത്. കുഞ്ഞിന്റെ മാല മോഷ്ടിച്ച ശേഷം ദമ്പതികള്‍ ട്രെയിനില്‍ കടന്നുകളയുകയായിരുന്നു.

ലുലു മാളിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് പ്രതികളെ തിരിച്ചറിഞ്ഞ പോലീസ് കാസര്‍കോട് പടന്നയില്‍ വച്ച്‌ ഇവരെ പിടികൂടുകയായിരുന്നു. കോഴിക്കോട് സിറ്റി പോലീസും ക്രൈം സ്‌ക്വാഡും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. ഈ മാസം 26ാം തീയതിയാണ് കേസിനാധാരമായ സംഭവം നടന്നത്.

ലുലു മാളില്‍ എത്തിയ 10 മാസം പ്രായമുള്ള കുട്ടിയുടെ കഴുത്തിലെ ഒന്നേകാല്‍ പവന്‍ സ്വര്‍ണമാലയാണ് പ്രതികള്‍ കവര്‍ന്നത്. മാളിലെ തിരക്കിനിടയില്‍ ആളുകളുടെ കണ്ണ് വെട്ടിച്ച്‌ പുറത്തിറങ്ങിയ പ്രതികള്‍ ഒരുമിച്ച്‌ സഞ്ചരിക്കാതെ കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ എത്തി ട്രെയിന്‍ മാര്‍ഗം രക്ഷപ്പെടുകയായിരുന്നു.

കുഞ്ഞിന്റെ ഉമ്മ നല്‍കിയ പരാതി പ്രകാരം കേസെടുത്ത് അന്വേഷണം നടത്തിയ കസബ പോലീസ് ലുലു മാളിലെയും റെയില്‍വേ സ്‌റ്റേഷനിലെയും നിരവധി സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ദമ്പതികള്‍ നേരത്തെയും പന്തീരാങ്കാവ് പോലീസ് സ്‌റ്റേഷനില്‍ സമാന കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ട ആളുകളാണ്. കവര്‍ന്ന സ്വര്‍ണമാല പ്രതികളില്‍ നിന്ന് പോലീസ് കണ്ടെടുത്തു.

TAGS : LULU MALL | KOZHIKOD | ROBBERY
SUMMARY : Couple arrested for stealing baby’s gold necklace from Lulu Mall’s prayer room

LEAVE A REPLY

Please enter your comment!
Please enter your name here