ന്യൂഡല്‍ഹി: നീറ്റ് – സിബിഎസ്ഇ പരീക്ഷാ ക്രമക്കേടുകളിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാര്‍ട്ടി(സി.ജെ.പി) അനുകൂലികള്‍ ജന്തര്‍ മന്ദറില്‍. പ്രതിഷേധ പരിപാടിക്ക് ഡല്‍ഹി പോലിസില്‍ നിന്ന് അനുമതി ലഭിച്ചു. പ്രതിഷേധത്തിനായി കോക്രോച്ച് ജനതാ പാര്‍ട്ടി (സിജെപി) സ്ഥാപകന്‍ അഭിജീത് ദിപ്‌കെ എത്തി. രാവിലെ 7.37 നാണ് അഭിജീത് ഡല്‍ഹിയില്‍ എത്തിയത്. വിമാനത്താവളത്തില്‍ വന്‍ സന്നാഹമാണ് ഡല്‍ഹി പോലീസ് ഒരുക്കിയത്. അഭിജീതുമായി പോലിസ് ഉദ്യോഗസ്ഥര്‍ ഡല്‍ഹി എയര്‍പോര്‍ട്ടില്‍ വച്ച് കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സമരത്തിന് അനുമതി നല്‍കിയത്.
ഡോ. ബി.ആർ. അംബേദ്കറിന്‍റെ ആത്മകഥയും ഉയർത്തിപിടിച്ച് വിമാനത്താവളത്തിൽനിന്ന് പുറത്തിറങ്ങിയ അഭിജീത് പ്രവർത്തകരുമായി നേരെ ജന്തർ മന്തറിലെത്തുകയായിരുന്നു. ധർമേന്ദ്ര പ്രധാൻ രാജിവെക്കണം എന്ന് മുദ്രാവാക്യം മുഴക്കിയാണ് പ്രവർത്തകർ പ്രതിഷേധിക്കുന്നത്. സിപിഐ ദേശീയ കൗൺസിൽ അംഗം ആനി രാജ, അഭിനേതാവ് പ്രകാശ് രാജ്, അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ, പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക് തുടങ്ങിയ പ്രമുഖർ സിജെപിയുടെ പ്രതിഷേധ പരിപാടിയിൽ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. വിദ്യാർത്ഥി സംഘടനകളായ എസ്എഫ്ഐയും ഐസയും സിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
धर्मेंद्र प्रधान इस्तीफ़ा दो!
शिक्षा मंत्री को हमने चुन कर भेजा है, हमारे टैक्स से उनको तनख्वाह मिलती है!
उनके शासन काल में करोड़ों युवाओं का भविष्य अंधकार में है।
cockroach आ रहे हैं, धर्मेंद्र प्रधान जा रहे हैं! #cjpprotest pic.twitter.com/LYcOUY7Shc
— Cockroach is Back (@Cockroachisback) June 6, 2026
എല്ലാവരും ജന്തര്‍ മന്ദറിലേക്കെത്തണമെന്നും പ്രതിഷേധം സമാധാനപൂര്‍ണമായിരിക്കണമെന്നും അഭിജീത് ഇന്‍സ്റ്റഗ്രാം ലൈവിലൂടെ അഭ്യര്‍ഥിച്ചു. ഡല്‍ഹിയില്‍ എത്തിയതിന് പിന്നാലെ അഭിജീത് ദിപ്‌കെ എക്സില്‍ പങ്കുവെച്ച കുറിപ്പ് ഇതിനകം ശ്രദ്ധേയമായിട്ടുണ്ട്. ‘ഒരു പുസ്തകവും നമ്മുടെ ദേശീയ പതാകയും കരുതാന്‍ മറക്കരുത്. സമാധാനത്തിന്റെയും നന്ദിയുടെയും അടയാളമായി പോലിസുകാര്‍ക്ക് പൂക്കള്‍ നല്‍കുക. ഈ പ്രസ്ഥാനം പൂര്‍ണ്ണമായും സ്‌നേഹത്തിലും സമാധാനത്തിലും മുന്നോട്ട് പോകണം’ എന്ന് അദ്ദേഹം അനുയായികളോട് ആഹ്വാനം ചെയ്തു.
മുൻകരുതൽ നടപടിയുടെ ഭാഗമായി ന്യൂഡൽഹി ജില്ലയെ 12 സോണുകളാക്കി തിരിച്ചിട്ടുണ്ട്. ഓരോ സോണിനും ഡിസിപിമാർക്ക് പ്രത്യേക സുരക്ഷാ ചുമതല നൽകി. ജന്തർമന്ദിറിൽ മാത്രം 2000 പോലീസുകാരെ നിയോഗിച്ചിട്ടുണ്ട്. പ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി, വിദ്യാഭ്യാസ മന്ത്രി എന്നിവരുടെ വസതിക്കും അധിക സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.
ലക്ഷക്കണക്കിന് വിദ്യാർഥികളുടെ ഭാവി പ്രതിസന്ധിയിലാക്കിയ നീറ്റ് യു.ജി ചോദ്യ പേപ്പർ ചോർച്ച, സി.ബി.എസ്.ഇ 12ാം ക്ലാസ് പരീക്ഷ മൂല്യനിർണയ ക്രമക്കേട് വിഷയങ്ങളിലാണ് കേന്ദ്ര മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന് സി.ജെ.പി ആവശ്യപ്പെടുന്നത്. പ്രതിഷേധത്തിനെതിരെയുള്ള ഹരജിയിൽ അടിയന്തരമായി വാദം കേൾക്കാൻ ഡൽഹി ഹൈകോടതി വെള്ളിയാഴ്ച വിസമ്മതിച്ചിരുന്നു. പ്രതിഷേധ ആഹ്വാനം ക്രമസമാധാന പ്രശ്നങ്ങളുണ്ടാക്കുമെന്ന് പറഞ്ഞ് ‘സേവ് ഇന്ത്യ ഫൗണ്ടേഷൻ’ ആണ് ഹരജി നൽകിയത്.
SUMMARY: Cockroaches at Jantar Mantar, police give permission for protest, Abhijeet Deepke takes Ambedkar’s autobiography in hand
















