കൊച്ചി: അട്ടപ്പാടിയില്‍ ആള്‍ക്കൂട്ടമർദനമേറ്റ് മധു എന്ന യുവാവ് കൊല്ലപ്പെട്ട കേസില്‍ ഒന്നാം പ്രതിയെ ഹൈക്കോടതി വെറുതെവിട്ടു. മറ്റുള്ള പ്രതികളുടെ അപ്പീല്‍ ഹൈക്കോടതി തള്ളി. വിചാരണ കോടതി ഏഴ് വർഷം തടവിന് ശിക്ഷിച്ച ഒന്നാം പ്രതി താവളം പാക്കുളം മേച്ചേരില്‍ ഹുസൈനെയാണ് വെറുതെ വിട്ടത്.
മറ്റു പ്രതികളായ മരക്കാർ (2-ാം പ്രതി), ഷംസുദ്ദീൻ (3-ാം പ്രതി), രാധാകൃഷ്ണൻ (5-ാം പ്രതി), അബൂബക്കർ (6-ാം പ്രതി), സിദ്ധിഖ് (7-ാം പ്രതി), ഉബൈദ് (8-ാം പ്രതി), നജീബ് (9-ാം പ്രതി), ജൈജുമോൻ (10-ാം പ്രതി), സജീവ് (12-ാം പ്രതി), സതീഷ് (13-ാം പ്രതി), ഹരീഷ് (14-ാം പ്രതി), ബിജു (15-ാം പ്രതി) എന്നിവരുടെ ശിക്ഷ ഹൈക്കോടതി ശരിവെച്ചു.
നാലാം പ്രതിയേയും 11-ാം പ്രതിയേയും വെറുതെവിട്ട വിചാരണ കോടതിയുടെ വിധിയും ഹൈക്കോടതി ശരിവെച്ചു. അതേസമയം, പ്രതികള്‍ക്കെതിരെ എസ്‌സി-എസ്ടി പ്രകാരമുള്ള കുറ്റങ്ങള്‍ നിലനില്‍ക്കില്ലെന്ന വിചാരണ കോടതിയുടെ കണ്ടെത്തല്‍ ഹൈക്കോടതി റദ്ദാക്കി.
ശിക്ഷിക്കപ്പെട്ട പ്രതികളും മധുവിന്റെ കുടുംബവും നല്‍കിയ അപ്പീലുകളാണ് കോടതി പരിഗണിച്ചത്. വിചാരണ നടപടികള്‍ക്കുശേഷമാണ് ഹൈക്കോടതി വിധിപറയുന്നത്. ജസ്റ്റിസുമാരായ രാജ വിജയരാഘവൻ കെ.വി.ജയകുമാർ എന്നിവരുടെ ഡിവിഷൻ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.
SUMMARY: Attappadi Madhu murder case; High Court acquits first accused, finds other accused guilty
















