ഈ മനോഹര തീരത്ത്
അനുഭവ നര്‍മ്മ നക്ഷത്രങ്ങള്‍
സതീഷ് തോട്ടശ്ശേരി
കഥ : പതിനഞ്ച്
ഈ മനോഹര തീരത്ത്
ജീവിതം ഒന്നേ ഉള്ളൂ.. അതിന്റെ അര്‍ഥം, സത്യം, , ഭാവുകത്വം, ആസ്വാദനം എന്നതിനെ പറ്റിയൊക്കെ ചിലപ്പോഴെങ്കിലും ചിന്തിക്കാറുണ്ട്. ജീവിതം വായനാ സമ്പന്നമാകുമ്പോള്‍ ഉണ്ടാകുന്ന മനസ്സിന്റെ ഒരുധൂര്‍ത്താകാം. പല അപര ജീവിതങ്ങളിലൂടെയുള്ള യാത്രകളാണല്ലോ വായനകള്‍ പലതും. എത്രയോ കഥാപാത്രങ്ങള്‍, ജീവിത ഭൂമികകള്‍, സംസ്‌കൃതികള്‍, വികാരങ്ങള്‍.. കഥാപാത്രങ്ങളുടെ വിചാര വികാരങ്ങള്‍ വായനക്കാരന്റെ വികാരങ്ങളായി പരകായപ്രവേശം നടത്തുമ്പോഴുള്ള അവാച്യമായ അനുഭൂതി വായനക്കാര്‍ക്ക് മാത്രം അവകാശപ്പെട്ടതാണ്.അതുകൊണ്ടാകാം നല്ല പുസ്തകങ്ങള്‍ വായിക്കാത്ത ഒരാള്‍ക്ക് വായന അറിയാത്ത നിരക്ഷരനെക്കാള്‍ വലിയ മേന്മയൊന്നും അവകാശപ്പെടാനില്ലെന്ന് ഏതോ ഒരു മഹാന്‍ എഴുതി വെച്ച് മരിച്ചു പോയതു്. ആത്യന്തികമായി ശരീരം, മനസ്സ്,സാമ്പത്തികം, സാമൂഹികം എന്നീ അവസ്ഥകളുടെ അവിഘ്‌നമായ ഒഴുക്കുള്ള ജീവിതത്തെയാണല്ലോ ഉപരിപ്ലവമായിട്ടോ അല്ലെങ്കില്‍ ബാഹ്യതലസ്പര്‍ശിയായിട്ടോ നമ്മള്‍ സുഖജീവിതം എന്ന പ്രഹേളികാ പദം കൊണ്ട് പലപ്പോഴും വിവക്ഷിക്കാറുള്ളത്. ചുരുക്കി പറയുകയാണെങ്കില്‍ മേല്പറഞ്ഞ കാര്യങ്ങളൊക്കെ പ്രതീക്ഷക്കൊത്തു പോകുക എന്നത് ആകാശത്തിനു വേരുമുളക്കുന്നത് പോലെയോ അമ്മിക്കു കൂമ്പു വരുന്നപോലെയോ അസംഭവ്യമാകാനാണ് സാധ്യത. അപ്പോള്‍ ആരുടെയെങ്കിലും സുഖം തന്നെയല്ലേ എന്ന ചോദ്യത്തിന് അതെ എന്ന് മറുപടി കൊടുക്കുമ്പോള്‍ എല്ലാവരും നെഞ്ചത്തൊന്നു കൈ വെച്ചു നോക്കണം എന്ന് പറഞ്ഞു വെക്കുകയായിരുന്നു. ചിന്തയുടെ മെമ്മറി കാര്‍ഡിന്റെ ഒരു ശതമാനം പോലും ക്രിയാത്മകമായി വിനിയോഗിക്കാതെ ജീവിതത്തെ അതിന്റെ അര്‍ത്ഥവ്യാപ്തിയില്‍ തിരിച്ചറിയാന്‍ കൂടി സാധിക്കാതെ നമ്മുടെയെല്ലാം ജീവിതങ്ങള്‍ ഒടുങ്ങിപ്പോകുന്നു എന്നുള്ള അറിവിന് വളരെ പ്രാധാന്യമുണ്ട്.
ലോകത്തെ പറ്റി, പ്രപഞ്ചത്തെപ്പറ്റി, മറ്റു ചരാചരങ്ങളെ പറ്റി, പ്രകൃതിയെപ്പറ്റി, സംഗീതത്തെ പറ്റി എന്തിനധികം പറയുന്നു നമ്മളെ നേരിട്ട് ബാധിക്കാത്ത എണ്ണിയാലൊടുങ്ങാത്ത എത്രയോ കാര്യങ്ങളിലേക്ക് ചിന്തയെ വ്യാപരിപ്പിക്കാന്‍ നമ്മള്‍ തയ്യാറാകുന്നില്ലല്ലോ. ഒരുപക്ഷെ എല്ലാം വെട്ടിപ്പിടിക്കാനുള്ള അശ്വമേധത്തിന്റെ അവസാനം ഒരുനിമിഷമെങ്കിലും ഒരു തോന്നല്‍ മനസ്സില്‍ ചുര മാന്തിയേക്കാം. അത് മറ്റൊന്നുമല്ല. ഇങ്ങിനെയൊന്നുമല്ലായിരുന്നു ജീവിക്കേണ്ടിയിരുന്നത് എന്നാകാം. പക്ഷെ അപ്പഴേക്കും യാഗാശ്വം ഇനി കുതിക്കാന്‍ വയ്യാതെ അവശതയിലേക്കുള്ള അഗാധ ഗര്‍ത്തത്തിലേക്ക് വീണിരിക്കാം. ഫിലോസഫി വിട്ട് കാര്യത്തിലേക്കു വരാം.
സ്‌നേഹത്തിന്റെ മഴവില്ല് വിരിയുന്ന, കുളിര്‍മഴ പോലെ, ജീവിതത്തിന്റെ സ്വപ്നങ്ങള്‍ പെയ്തിറങ്ങുന്ന സ്വച്ഛമായ നീലത്തടാകം പോലെ ശാന്തമായ ഒരു ദിവസം അവസാനിച്ചു. അന്ന് ഗണേശ ചതുര്‍ത്ഥിയായിരുന്നു. അത്താഴത്തിനു മുമ്പ് അയല്‍വീടുകളില്‍ നിന്നും വറുത്തതും, പൊരിച്ചതും, പുഴുങ്ങിയതുമായ പലഹാരങ്ങളുടെ ഘോഷയാത്ര തുടര്‍ന്നുകൊണ്ടിരുന്നു. ഫ്ലാറ്റ് ജീവിതത്തിലെ സഹജീവികളുടെ സ്‌നേഹപ്രകടനങ്ങളുടെ ഒരു നേര്‍കാഴ്ച. ഉരുളക്കിഴങ്ങ്, പരിപ്പ്, തുടങ്ങിയ ഇന്‍ഗ്രേഡിയന്‍സിന്റെ അതിപ്രസരമുള്ള പ്രാദേശിക പലഹാരവിഭവങ്ങള്‍ തീന്മേശയില്‍ സമ്മേളിച്ചു. അണു കുടുംബം തുടങ്ങിയത് മുതല്‍ ഇന്ന് വരെ കുറ്റം പറയാനില്ലാത്ത ആരോഗ്യവാന്‍ എന്ന നിലക്ക് വിളമ്പു പാത്രത്തിലെ വിഭവങ്ങളെല്ലാം ബാക്കിയാവുമ്പോള്‍ പെരുവയറന്റെ കിണ്ണത്തിലേക്കു തട്ടുക എന്ന ഒരു പ്രമാണം പണ്ട് തൊട്ടേയുണ്ട്. അത് ഇപ്പോഴും തുടരുന്നതിനാല്‍ അത്താഴത്തിനു മുമ്പേ കുറെ പലഹാരങ്ങള്‍ അകത്തായി. രാത്രി ഭക്ഷണ ശേഷം തലത് മഹ്മൂദിന്റെ കഭി ചാന്ദ് രാഹോ മേ ഖോ ഗയി..ചാന്ദ്നി ഭീ ഭടക് ഗയീ.. എന്ന് തുടങ്ങുന്ന ഹൃദയഹാരിയായ ഗസലും കേട്ടാണ് നിദ്രയിലേക്ക് വഴുതിവീണത്. പ്രിയതമ പണികളെല്ലാം കഴിഞ്ഞു വന്ന് കിടന്നതൊന്നും അറിഞ്ഞതേയില്ല.
നിദ്രാദേവിയുടെ പ്രെവിലേജ് അനുഗ്രഹം ഉള്ളതിനാല്‍ എവിടെയെങ്കിലും കിടന്ന മാത്രയില്‍ തന്നെ ഗാഢ നിദ്രയിലേക്ക് പ്രവേശിക്കാറാണുള്ളത്. ‘നിദ്രാ ശക്തസ്യ ലക്ഷണം’എന്നാണല്ലോ. പിന്നെ നമ്മടെ കൂര്‍ക്കം വലി സഹനത്തിന്റെ പരിധി കടക്കുമ്പോള്‍ വാമഭാഗം ഒന്ന് ഉരുട്ടിയിളക്കിയാലേ നിദ്രാഭംഗം ഉണ്ടാവു. അന്ന് അതും സംഭവിച്ചില്ല. ഏകദേശം ഒരു മണി ആയപ്പോഴാണ് ഹൃദയഭാഗത്തിനും വയറിന്റെ മേല്‍ ഭാഗത്തിനും ഇടയില്‍ എവിടെയാണന്ന് പറയാന്‍ പറ്റാത്ത ഒരു മാതിരി പിഴിയുന്ന വേദന അനുഭവപ്പെട്ടത്. തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും രക്ഷയില്ല. വേദന കൂടി കൂടി വരുന്നു. ചെറിയ ശ്വാസ തടസ്സമുണ്ടോ എന്നും സംശയം. കൈ കാലുകള്‍ തളരുന്ന പോലെ. നെറ്റിയില്‍ വിയര്‍പ്പു പൊടിയുന്നു. തൊണ്ടയില്‍ വെള്ളം വറ്റുന്നു .കുറച്ചു വെള്ളം കിട്ടിയാല്‍ കുടിക്കാമായിരുന്നു. പക്ഷെ എഴുന്നേല്‍ക്കാന്‍ വയ്യ. വല്ലതും സംഭവിക്കാന്‍ പോകുകയാണോ? മരണഭയമില്ലാത്ത ഏതു ജീവിയാണ് ഭൂമുഖത്തുള്ളത്.സ്‌നേഹിച്ചും സ്‌നേഹിക്കപ്പെട്ടും കൊതി തീരാതെ ഒരു തിരിച്ചുപോക്കാണോ? ഓര്‍മ്മകളില്‍ വയലാര്‍. ‘ഈ മനോഹര തീരത്തു തരുമോ ഇനിയൊരു ജന്മം കൂടി’ എന്ന് അദ്ദേഹം എഴുതിവെച്ചതു ഇത്തരത്തിലുള്ള ഏതെങ്കിലും നിസ്സഹായാവസ്ഥയിലായിരിക്കുമോ? വര്‍ത്തമാനകാലം അവസാനിക്കുകയാണോ? ഇനി ഉണ്ണിയമ്മയെയും ബ്രദേഴ്സിനേയും ഒന്നും വീണ്ടും കാണാന്‍ കഴിയാതെ വരുമോ? ജീവിതം, മരണം എന്നീ രണ്ടു സംഭവങ്ങളുടെ ഇടക്കുള്ള ഒരു സന്നിഗ്ധ ഘട്ടം. എത്രപേര്‍ ഇതില്‍ കൂടെ കടന്നു പോയിട്ടുണ്ട്? അരുതാത്ത ചിന്തകളിലേക്ക് മനസ്സ് ചേക്കേറി തുടങ്ങി.
കിടന്നു മരിക്കാതെ മരിച്ചുകിടക്കാനാണ് ഇഷ്ടം. ആരെയും ബുദ്ധിമുട്ടിക്കാതെയുള്ള സുഖമരണം എന്നൊക്കെ പറയുമ്പോലെ. ഫ്രാന്‍സിസ് നൊറോണയാണോ എഴുതിയത് എന്റെ അടിവസ്ത്രം അവസാനശ്വാസം വരെ എനിക്കുതന്നെ മാറ്റാനാകണേ എന്ന്? ഒരു മുത്തശ്ശനാകാതെ ഇവിടെ നിന്നും വിട പറയേണ്ടിവരുമോ? അകാലത്തില്‍ ഒരു മടക്കയാത്രക്കുള്ള കേളികൊട്ടാണോ ഈ വേദന? നാളെ എന്നൊന്ന് ഇല്ലാതെ ഇതോടെ എല്ലാം ശുഭപര്യവസാനിയാകുമോ? കൊച്ചു കൃഷ്ണന്‍ എന്ന എന്റെ കഥാപാത്രം ഭാര്യക്ക് കൊടുത്ത പുഷ്പ ചക്ര കണക്ക് ഞാനും കണക്കു കൂട്ടേണ്ട സമയമായോ? വീട്ടില്‍ തടിച്ചു കൂടുന്ന ജനസമുദ്രം.. പൊതുദര്‍ശനം ..എല്ലാം മനസ്സില്‍ മിന്നി മറഞ്ഞു. ഭാര്യ ഇതൊന്നുമറിയാതെ നേരിയ നിശ്വാസ ശബ്ദം കേള്‍പ്പിച്ചു കൊണ്ട് പരിപൂര്‍ണ്ണ നിദ്രയിലാണ്. ഉണര്‍ത്തേണ്ട .പൊതുവെ കൊതുകിന്റെ മൂളല്‍ കേട്ടാല്‍ പോലും ഉറക്കം പോകുന്ന പ്രകൃതമാണ്. എന്തെങ്കിലും സംഭവിച്ചാല്‍ നാളെ അറിഞ്ഞാല്‍ മതി. അല്ലെങ്കില്‍ ബഹളമാകും. അര്‍ദ്ധരാത്രിയില്‍ എല്ലാവരെയും വിളിച്ചുണര്‍ത്തി ബുദ്ധിമുട്ടിക്കണ്ട.
ഒരു നിമിഷം വിവേകം അല്ലെങ്കില്‍ യുക്തി എല്ലാ വികാരങ്ങളെയും നിലംപരിശാക്കി. അങ്ങിനെ തോറ്റുകൊടുത്തുകൂടാ. വേണ്ടകാര്യങ്ങള്‍ വേണ്ടപ്പോള്‍ വേണ്ടതുപോലെ ചെയ്യാത്തതുകൊണ്ടാണല്ലോ പിന്നീട് മനുഷ്യന്‍ പലപ്പോഴും നിസ്സഹായനും നിരാലംബനുമായി പോകുന്നത്. നെഞ്ചിന്‍കൂട് പൊത്തിപ്പിടിച്ചു
കൊണ്ട് സര്‍വ്വ ശക്തിയുമെടുത്ത് എഴുന്നേറ്റിരുന്നു. കട്ടില്‍കരച്ചില്‍ കേട്ട് കണ്ണ് തുറന്ന സഹധര്‍മിണി കാര്യം തിരക്കി. പടിപ്പെര വീട്ടില്‍ കുഞ്ഞുലക്ഷ്മിയമ്മയുടെ ഒറ്റ മൂലി, ഡ്രൈവര്‍ ശശി പറയാറുള്ള ജാനു മന്ത്രത്തെ വെല്ലുന്ന ഡാബറിന്റെ ഹിങ്കോളി ഗുളികന്‍സ് രണ്ടെണ്ണം തരാന്‍ പറഞ്ഞു. രണ്ടിന് പകരം മൂന്നെണ്ണം ഉടന്‍ ഹാജരാക്കി. അവനെ വായിലിട്ട് വിശദീകരണങ്ങള്‍ക്കു നില്‍ക്കാതെ വീണ്ടും കിടന്നു. അല്പനേരത്തിനു ശേഷം ഒരു മുത്തശ്ശന്‍ മാര്‍ക്ക് നോണ്‍ സ്റ്റോപ്പ് കീഴ്ശ്വാസം. രണ്ടു കുഞ്ഞുലക്ഷ്മി അമ്മ മാര്‍ക്ക് ഏമ്പക്കന്‍സ്. ശുഭം. സുഖ നിദ്ര. സുന്ദര സ്വപ്നങ്ങള്‍….
⏹️
അനുഭവ നര്‍മ്മ നക്ഷത്രങ്ങള്‍
കഥ ഒന്ന്-കുഞ്ഞിലക്ഷി അമ്മയുടെ ക്യാറ്ററാക്ട് ഓപ്പറേഷന്‍
വായിക്കാം⏩
കഥ രണ്ട്-കൊരട്ടു വലി വായിക്കാം⏩
കഥ മൂന്ന്- ചാര്‍വാക ദര്‍ശനം വായിക്കാം⏩
കഥ നാല് – നാടക സ്മരണകൾ വായിക്കാം⏩
കഥ അഞ്ച് –യാത്രയിലെ രസഗുള വായിക്കാം⏩
കഥ ആറ്- ആംഗ്ലോ പ്രൊപ്പിസം ബാംഗ്‌ളൂരിസം
വായിക്കാം⏩
കഥ ഏഴ്- മെമ്മറി ഓഫ് വണ്‍ ഗ്രേറ്റ് വിക്ടറി
വായിക്കാം⏩
കഥ എട്ട്-ഉറങ്ങുന്നവർ ഭാഗ്യവാൻമാർ
വായിക്കാം⏩
കഥ ഒമ്പത്-ചിന്നമ്മു ചേച്ചിടെ ചീരെഴിവ്
വായിക്കാം⏩
കഥ പത്ത്-കൂളിംഗ് ഗ്ലാസും ചേടത്തിയാരും
വായിക്കാം⏩
കഥ പതിനൊന്ന്-കുഞ്ഞുലക്ഷ്മി അമ്മയുടെ പല്ലു പറി
വായിക്കാം⏩
കഥ പന്ത്രണ്ട്– കൃഷ്ണേട്ടനും ഒരു പരേതനും
വായിക്കാം⏩
കഥ പതിമൂന്ന്-നാണ്വാര് ചരിതം
വായിക്കാം⏩
കഥ പതിനാല്-ലഗ്‌നേശേ കേന്ദ്രകോണേ സ്ഫുടകരനികരേ
വായിക്കാം⏩
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.