തിരുവനന്തപുരം: കേരളത്തിൽ ഇലക്ട്രിക് വാഹന ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി 335 പുതിയ ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ 63.12 കോടി രൂപയുടെ ഗ്രാൻഡ് അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍. ‘പി.എം ഇ-ഡ്രൈവ്’ പദ്ധതി പ്രകാരം കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് (കെ.എസ്.ഇ.ബി) സമർപ്പിച്ച നിർദ്ദേശങ്ങൾ പരിഗണിച്ചാണ് കേന്ദ്ര ഭാരീവ്യവസായ മന്ത്രാലയത്തിന്റെ നടപടി. പദ്ധതിയുടെ സംസ്ഥാനതല നോഡൽ ഏജൻസിയായി കെ.എസ്.ഇ.ബിയെയാണ് നിശ്ചയിച്ചിരിക്കുന്നത്.
നിലവിൽ എല്ലാ ഇ.വികളും കെ.എസ്.ഇ.ബിയുടെ സ്റ്റേഷനുകളിൽ ചാർജ് ചെയ്യാനാവില്ല. ഈ പ്രതിസന്ധിയും നവീകരണത്തോടെ ഇല്ലാതാകും. കെൽട്രോൺ, വി.എസ്.എസ്.സി, ബി.എസ്.എൻ.എൽ, കെ.എസ്.ആർ.ടി.സി, കെ.ടി.ഡി.സി തുടങ്ങിയ സ്ഥാപനങ്ങളിലും ഇ.വി ചാർജിംഗ് സ്റ്റേഷനുകൾ തുടങ്ങും. ട്രക്കുകളും ബസുകളും ചാർജ് ചെയ്യാൻ ശേഷിയുള്ള സ്റ്റേഷനുകളാവും ഒരുക്കുക. .
സംസ്ഥാനത്ത് ഇ.വികളുടെ ഡിമാൻഡ് ഒരോവർഷവും വർദ്ധിക്കുകയാണ്. സ്‌കൂട്ടറുകളാണ് കൂടുതൽ വിൽക്കുന്നത്. കൂടുതൽ കാർ നിർമ്മാതാക്കൾ ഇ.വി ഉത്പാദനം കൂട്ടുന്നതോടെ വില്പനയും വർദ്ധിക്കാനാണ് സാധ്യത. ഇലക്ട്രിക് വാഹന രംഗത്ത് വിപ്ലവകരമായ മാറ്റം ലക്ഷ്യമിട്ട് 2024 സെപ്റ്റംബറിലാണ് 10,900 കോടി രൂപയുടെ ‘പി.എം ഇ-ഡ്രൈവ്’ പദ്ധതിക്ക് കേന്ദ്ര സർക്കാർ തുടക്കമിട്ടത്. ഇതിൽ 2000 കോടി രൂപ പൊതു ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കാനാണ് നീക്കിവെച്ചിരിക്കുന്നത്. പദ്ധതി പ്രകാരം അനുവദിച്ച സബ്‌സിഡി തുകയുടെ 70 ശതമാനം ആദ്യഘട്ടത്തിൽ തന്നെ കെ.എസ്.ഇ.ബിക്ക് ലഭിക്കും. ചാർജിങ് സ്റ്റേഷനുകളുടെ സ്ഥാനം, സ്ലോട്ടുകളുടെ ലഭ്യത, നിരക്ക്, ഡിജിറ്റൽ പേയ്മെന്റ് സംവിധാനങ്ങൾ തുടങ്ങിയ വിവരങ്ങൾ കേന്ദ്ര മന്ത്രാലയത്തിന് കീഴിലുള്ള ‘നാഷണൽ യൂണിഫൈഡ് ഹബ്ബുമായി’ തത്സമയം പങ്കുവെക്കണമെന്നും നിർദ്ദേശമുണ്ട്.
SUMMARY: 335 new EV charging stations in Kerala







