റാംപചോദവരം: ആന്ധ്രയിലെ പോളവരം ജില്ലയിലെ ദേവരപ്പള്ളി ഗവൺമെന്റ് ട്രൈബൽ വെൽഫെയർ ആശ്രമം സ്‌കൂളിൽ ഭക്ഷ്യവിഷബാധയേറ്റ് 45 വിദ്യാർഥികൾ ആശുപത്രിയിലായി. നിലവിൽ 35 പേർ പ്രാഥമിക ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടു. പത്ത് വിദ്യാർഥികൾ ഇപ്പോഴും നിരീക്ഷണത്തിലാണ്.
കഴിഞ്ഞ ശനിയാഴ്ച സ്‌കൂളിൽ നിന്ന് പകുതി വേവിച്ച പ്രഭാതഭക്ഷണം കഴിച്ചതിന് പിന്നാലെ 106 വിദ്യാർഥികൾക്കാണ് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടത്. തുടര്‍ന്നു വിദ്യാർഥികളെ റാംപചോദവരം ഏരിയ ആശുപത്രിയിലും മാരെഡുമില്ലി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും പ്രവേശിപ്പിച്ചു.
സംഭവത്തെത്തുടർന്ന് ട്രൈബൽ വെൽഫെയർ ഡിപ്പാർട്ട്‌മെന്റ് ഇൻ-ചാർജ് ഡയറക്ടർ വി പ്രസന്ന വെങ്കിടേഷ്, ജോയിന്റ് കളക്ടർ ബി സ്മരൺ രാജു എന്നിവർ സ്‌കൂളിലെത്തി പരിശോധന നടത്തി.കൃത്യവിലോപം കാട്ടിയ ഡെപ്യൂട്ടി വാർഡനെയും പാചകക്കാരനെയും ഞായറാഴ്ച തന്നെ സസ്പെൻഡ് ചെയ്തിരുന്നു. സംഭവത്തിൽ വിശദമായ റിപ്പോർട്ട് ഉടൻ സർക്കാരിന് സമർപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു.
SUMMARY: 45 students hospitalized after getting food poisoning from school in Andhra
















