മുംബൈ: പ്രശസ്ത ബോളിവുഡ് സംവിധായകൻ രോഹിത് ഷെട്ടിയുടെ ജുഹുവിലെ വസതിക്ക് നേരെ വെടിവയ്പ്പ് നടത്തിയ സംഭവത്തിൽ നാല് പേരെ മുംബൈ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ഞായറാഴ്ച പുലർച്ചെ 12.45-ഓടെയായിരുന്നു സംഭവം. പുണെയിൽ നിന്നാണ് പ്രതികളെ പോലീസ് പിടികൂടിയത്. ലോറൻസ് ബിഷ്ണോയി ക്രിമിനൽ സംഘവുമായി ഇവർക്ക് ബന്ധമുണ്ടോ എന്ന കാര്യത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
മുംബൈ ജുഹുവിലെ രോഹിത് ഷെട്ടിയുടെ ഒമ്പത് നിലകളുള്ള ‘ഷെട്ടി ടവർ’ എന്ന കെട്ടിടത്തിന് നേരെയാണ് അജ്ഞാതർ അഞ്ച് റൗണ്ട് വെടിയുതിർത്തത്.
കെട്ടിടത്തിൻ്റെ ഒന്നാം നിലയിലുള്ള ഷെട്ടിയുടെ സ്വകാര്യ ജിംനേഷ്യം ലക്ഷ്യമാക്കിയായിരുന്നു. ഒരു വെടിയുണ്ട ജിമ്മിൻ്റെ ചില്ല് തകർത്തു.
പുണെയിൽ നിന്ന് അഞ്ച് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിൽ കൃത്യത്തിന് സഹായം നൽകിയ നാല് പേരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. സിദ്ധാർത്ഥ് ദീപക് എൻപുരെ (20), സമർത്ഥ് ശിവശങ്കർ പോമാജി (18), സ്വപ്നിൽ ബന്ദു സകത് (23), ആദിത്യ ജ്ഞാനേശ്വർ ഗായകെ (19) എന്നിവരാണ് അറസ്റ്റിലായത്.
ആക്രമണത്തിന് പിന്നാലെ, ലോറൻസ് ബിഷ്ണോയി സംഘാംഗമായ ശുഭം ലോങ്കറുടേതെന്ന് കരുതുന്ന ഒരു സോഷ്യൽ മീഡിയ പോസ്റ്റ് പ്രചരിച്ചിരുന്നു. തങ്ങളുടെ കാര്യങ്ങളിൽ ഇടപെടരുതെന്ന് രോഹിത് ഷെട്ടിക്ക് പലതവണ മുന്നറിയിപ്പ് നൽകിയിരുന്നതായും ഇത് വെറുമൊരു ‘ട്രെയിലർ’ മാത്രമാണെന്നും പോസ്റ്റിൽ അവകാശപ്പെടുന്നു. എൻ.സി.പി നേതാവ് ബാബ സിദ്ദിഖിയുടെ കൊലപാതകത്തിലും പ്രതിയായ വ്യക്തിയാണ് ശുഭം ലോങ്കർ.
സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. പ്രതികളെ ഫെബ്രുവരി 5 വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു. ആക്രമണത്തിന് ഉപയോഗിച്ച ബൈക്കും തോക്കും കണ്ടെത്താനുള്ള ശ്രമത്തിലാണ് ക്രൈംബ്രാഞ്ച്. സംഭവത്തെത്തുടർന്ന് രോഹിത് ഷെട്ടിയുടെ സുരക്ഷ വർദ്ധിപ്പിക്കുകയും വസതിക്ക് ചുറ്റും പോലീസ് കാവൽ ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
SUMMARY: Four arrested for firing at Rohit Shetty’s home amid suspected Bishnoi gang links















