ബെംഗളൂരു: മംഗളൂരു വാമഞ്ചൂർ ഉലൈബെട്ടുവിലെ ഓട് നിർമാണ ഫാക്ടറിയിൽ എട്ടുവയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തു കൊന്ന കേസിൽ മൂന്നു യുവാക്കൾക്കു വധശിക്ഷ നൽകാനുള്ള കീഴ്ക്കോടതി വിധി ശരിവച്ച് കർണാടക ഹൈക്കോടതി. ജാർഖണ്ഡ് സ്വദേശി മനീഷ് തിർക്കി, മധ്യപ്രദേശ് സ്വദേശികളായ ജയ്ബാൻ ആദിവാസി, മുകേഷ് സിങ് എന്നിവരെയാണു ശിക്ഷിച്ചത്. കേസില്‍ വിചാരണ കോടതി ആദ്യം പ്രതികളെ കുറ്റക്കാരാണെന്ന് കണ്ടെത്തി അവർക്ക് വധശിക്ഷയും ഓരോരുത്തർക്കും 40,000 രൂപ പിഴയും വിധിച്ചിരുന്നു. വിചാരണകോടതിയുടെ വിധി സ്ഥിരീകരിക്കണമെന്ന സംസ്ഥാന സർക്കാറിന്റെ അപേക്ഷ കോടതി അംഗീകരിച്ചു. ഈ പ്രവൃത്തി വെറുമൊരു കുറ്റകൃത്യമല്ല, മറിച്ച് സമൂഹത്തിന്റെ കൂട്ടായ മനസ്സാക്ഷിയെ ഞെട്ടിച്ചതാണെന്ന് കോടതി നിരീക്ഷിച്ചു
2021 നവംബർ 21ന് ആയിരുന്നു സംഭവം. ഓട്ടുകമ്പനി ജോലിക്കാരായ മാതാപിതാക്കൾക്കൊപ്പം താമസിക്കുകയായിരുന്ന പെൺകുട്ടിയെ പലഹാരം വാങ്ങിത്തരാമെന്നു പറഞ്ഞു മനീഷ് തിർക്കി തന്റെ മുറിയിലെത്തിച്ചു പീഡിപ്പിക്കുകയായിരുന്നു. തുടർന്ന്, മറ്റു രണ്ടു പ്രതികളും പീഡിപ്പിച്ചതോടെ പെൺകുട്ടി മരിച്ചു. പ്രതികൾ മൃതദേഹം സമീപത്തെ ഓവുചാലിൽ ഉപേക്ഷിച്ചു.
മാതാപിതാക്കളുടെ പരാതിയിൽ അന്വേഷണം നടത്തിയ പോലീസ് ഫൊറൻസിക് പരിശോധനാഫലവും സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചാണു പ്രതികളെ അറസ്റ്റ് ചെയ്തത്.
SUMMARY: Three youths sentenced to death for raping and killing eight-year-old girl
















