തിരുവനന്തപുരം: താൻ ഒരു കാർക്കശ്യക്കാരനായ നേതാവാണെന്ന വിളിപ്പേര് വലതുപക്ഷ മാധ്യമങ്ങളുടെ ബോധപൂർവ്വമായ ബ്രാൻഡിംഗാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നടൻ മോഹൻലാലുമായുള്ള അഭിമുഖമായ കണ്ടും മിണ്ടിയും എന്ന പരിപാടിയിലായിരുന്നു മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. സിപിഎം നേതാക്കള്‍ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തരാണെന്ന് വരുത്തിത്തീർക്കാനാണ് ചിലരുടെ ശ്രമം.
മനുഷ്യസഹജമായ പല ഭാവങ്ങള്‍ തനിക്കുണ്ടെങ്കിലും തന്റെ ക്ഷോഭിച്ച ഭാവങ്ങള്‍ മാത്രം വാർത്തകളില്‍ നല്‍കാനാണ് മാധ്യമങ്ങള്‍ക്ക് താല്‍പ്പര്യമെന്നും, സമാധാനപരമായ മറ്റ് ഭാവങ്ങളെ അവർ ബോധപൂർവ്വം ഒഴിവാക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജീവിതത്തില്‍ ഇതുവരെയും എന്തെങ്കിലും തെറ്റ് ചെയ്തതായി ബോദ്ധ്യമില്ലെന്ന് പിണറായി വിജയൻ പറഞ്ഞു. ആരോപണങ്ങള്‍ ബാധിച്ചിട്ടില്ലെന്നും ഭയം പാർട്ടിയോട് മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി.
അടിയന്തരാവസ്ഥക്കാലത്ത് നേരിട്ട ലോക്കപ്പ് മർദ്ദനങളെക്കുറിച്ചും മുഖ്യമന്ത്രി ഓർത്തെടുത്തു. ലോക്കപ്പില്‍ താൻ ഏറ്റിട്ടുള്ള മർദ്ദനങ്ങളുടെ ഫലമാണ് ഇന്ന് ലോക്കപ്പ് മരണങ്ങള്‍ ഇല്ലാതാക്കിയ ആഭ്യന്തര വകുപ്പിലേക്ക് എത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു. കോടിയേരിയുടെ മരണം ഉണ്ടാക്കിയ വേദനയെക്കുറിച്ചും ജീവിതത്തില്‍ പശ്ചാത്തപിക്കേണ്ടി വന്ന സന്ദർഭത്തെക്കുറിച്ചുമെല്ലാം പിണറായി വിജയൻ അഭിമുഖത്തില്‍ സംസാരിച്ചു.
മലയാള സിനിമയിലെ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാഥാപാത്രം അമൃതംഗമയ എന്ന ചിത്രത്തിലെ മോഹൻലാല്‍ അഭിനയിച്ച ഡോക്ടറുടെ കഥാപാത്രമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സാമൂഹിക പ്രതിബദ്ധതയുള്ള കഥാപാത്രമായിട്ടാണ് അമൃതംഗമയയിലെ മോഹൻലാലിന്റെ ഡോക്ടർ വേഷം തനിക്ക് അനുഭവപ്പെട്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.
എതെങ്കിലും സിനിമയിലെ രംഗം യഥാർത്ഥ ജീവിതത്തില്‍ പ്രയോഗിക്കാൻ ശ്രമിച്ചിട്ടുണ്ടോ എന്ന മോഹൻലാലിന്റെ ചോദ്യത്തിന് അത്തരത്തിലുള്ള ശ്രമങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ലെന്നും എന്നാല്‍ ചില രംഗങ്ങള്‍ കാണുമ്പോള്‍ നമ്മുടെ ജീവിതവുമായി താരതമ്യപ്പെടുത്താറുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഒരു സിനിമയില്‍ അഭിനയിക്കാൻ ഒരു ക്ഷണം ലഭിച്ചാല്‍ ഏത് തരത്തിലുള്ള വേഷം ചെയ്യാനാണ് ആഗ്രഹം എന്ന മോഹൻലാലിന്റെ ചോദ്യത്തോട് അതിൻ്റെ കാലം കഴിഞ്ഞില്ലേഎന്നായിരുന്നു മുഖ്യമന്ത്രിയുടെ രസകരമായ മറുപടി. അങ്ങനെ ചെയ്യേണ്ടിവന്നാല്‍ പ്രായമായ ആരുടെ എങ്കിലും വേഷമായിരിക്കും തനിക്ക് ലഭിക്കുക എന്നും മുഖ്യമന്ത്രി തമാശയായി പറഞ്ഞു. രജനികാന്തിന്റെ ആക്ഷൻ സിനിമയുടെ വലിയൊരു ആരാധകനാണ് താനെന്നും ആക്ഷൻ സിനിമകള്‍ വളരെ ഇഷ്ടമാണ്ന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
SUMMARY: “I am not a hardliner, it is branding created by the media”: Chief Minister Pinarayi Vijayan
















