തിരുവനന്തപുരം : ആറ്റുകാല്‍ പൊങ്കാലയ്‌ക്ക് എത്തുന്നവർക്കായി മസ്ജിദുകളും വീടുകളും തുറന്നുകൊടുക്കണമെന്ന് പാളയം ഇമാം. പൊങ്കാലയ്‌ക്ക് എത്തുന്നവർക്ക് വിശ്രമത്തിനായി മസ്ജിദുകളും വീടുകളും തുറന്ന് നല്‍കണമെന്നും , പൊങ്കാല ദിവസം ഭക്ഷണവും പാനീയവും കരുതണമെന്നുമാണ് പാളയം ഇമാം ഡോ. സുഹൈബ് മൗലവി പറയുന്നത്. പ്രസംഗം ഇതിനോടകം വൈറലാണ്.
‘ആറ്റുകാല്‍ പൊങ്കാലയാണ് ഏതാനും ദിവസങ്ങള്‍ക്കകം വരുന്നത്. വേറെ ഒരു വിശ്വാസവുമായി ബന്ധപ്പെട്ടതാകയാല്‍ അതിന്റെ ആചാരങ്ങളിലും ചടങ്ങുകളിലും നമ്മള്‍ പങ്കാളികളല്ല. പക്ഷേ, കുറേ സഹോദരിമാരും കുട്ടികളും തിരുവനന്തപുരം നഗരത്തിലേക്ക് അതിഥികളായി എത്തുന്ന സന്ദർഭമാണ്. അവരുടെ ഏറ്റവും നല്ല ആതിഥേയരായി മാറാൻ നമുക്ക് സാധിക്കണം.
കഴിഞ്ഞ വർഷത്തെപ്പോലെ തന്നെ റമദാനിലാണ് ഈ വർഷവും പൊങ്കാല നടക്കുന്നത്. റമദാനിന്റേതായ ഏറ്റവും നല്ല സന്തോഷത്തിന്റെ, സാഹോദര്യത്തിന്റെ സ്‌നേഹത്തിന്റെ അനുഭവങ്ങള്‍ പൊങ്കാലയ്‌ക്കെത്തുന്ന നമ്മുടെ സഹോദരിമാർക്കും അവരുടെ കുട്ടികള്‍ക്കും സമ്മാനിക്കുവാൻ നമുക്ക് സാധിക്കണം.
കുടിവെള്ളവും റമദാൻ വിഭവങ്ങളുമെല്ലാം അവർക്ക് നാം സമ്മാനിക്കണം. അവർക്ക് വിശ്രമിക്കാൻ സൗകര്യം ചെയ്തുകൊടുക്കണം. നമ്മുടെ മസ്ജിദുകളും വീടുകളും പൂർണമായും അവർക്കുമുന്നില്‍ തുറക്കപ്പെടുന്ന സാഹചര്യം ഉണ്ടാകണം. നമ്മുടെ സ്‌നേഹവും സാഹോദര്യവും തുറന്നുകാണിക്കാനുള്ള സന്ദർഭമാണിത്.
സ്‌നേഹവും സാഹോദര്യവും കൊണ്ട് മാത്രമേ ലോകത്തും രാജ്യത്തും വളർന്നുവരുന്ന ഇസ്ലാമോഫോബിയയേയും വിദ്വേഷത്തേയും പ്രതിരോധിക്കാൻ സാധിക്കൂ എന്ന പൂർണമായ ബോധ്യം ഉണ്ടാവണമെന്നും അതിനുള്ള മികച്ച സന്ദർഭമാണ് ഇതെന്നും വെള്ളിയാഴ്ച നമസ്‌കാരത്തില്‍ വിശ്വാസികളോട് നടത്തിയ പ്രസംഗത്തില്‍ ഇമാം കൂട്ടിച്ചേർത്തു.
SUMMARY: Devotees attending Attukal Pongala should be provided with food and drinking water; Palayam Imam wants mosques to be opened















