ബെംഗളൂരു: മലബാറില്‍ നിന്നുള്ളവര്‍ക്ക് രാമേശ്വരത്തേക്കും പഴനിയിലേക്കും എളുപ്പത്തിൽ പോയി വരാൻ സാധിക്കുന്നതിനായി നേരിട്ടുള്ള മംഗളൂരു സെന്‍ട്രല്‍- രാമേശ്വരം ട്രെയിന്‍ സര്‍വീസ് ആരംഭിച്ചെങ്കിലും കേരളത്തിൽ ആകെ പാലക്കാട് മാത്രം സ്റ്റോപ്പ് അനുവദിച്ച റെയില്‍വേയുടെ നടപടി യാത്രക്കാര്‍ക്ക് തിരിച്ചടിയായി. മംഗളൂരു സെന്‍ട്രല്‍ – രാമേശ്വരം(16622) പ്രതിവാര ട്രെയിന്‍ പാലക്കാട്, ദിണ്ടിഗല്‍, മധുര, മാനാമധുര എന്നിങ്ങനെയുള്ള പ്രധാന സ്റ്റേഷനുകളിലൂടെ മാത്രമാണ് കടന്നു പോകുന്നത്. അതായത് മംഗളൂരു സെന്‍ട്രല്‍ സ്റ്റേഷന്‍ കഴിഞ്ഞാല്‍ അടുത്ത സ്റ്റോപ്പ് 351 കിലോമീറ്റര്‍ കഴിഞ്ഞ് പാലക്കാട് ജംക്ഷനില്‍ മാത്രം. അതേസമയം തമിഴ്‌നാട്ടില്‍ മൂന്നു സ്റ്റോപ്പുകള്‍ ആണ് ഉള്ളത്.
16621/16622 എന്ന നമ്പറിലുള്ള ട്രെയിന്‍ ആണ് രാമേശ്വരം-മംഗളൂരു റൂട്ടില്‍ സര്‍വീസ് നടത്തുക. എല്ലാ ഞായറാഴ്ചയും വൈകിട്ട് 7.30ന് മംഗളൂരുവില്‍ നിന്ന് പുറപ്പെട്ട് ഞായറാഴ്ച രാവിലെ 10.50ന് രാമേശ്വരത്ത് എത്തും. അന്ന് ഉച്ചയ്ക്ക് ശേഷം 3.30ന് രാമേശ്വരത്ത് നിന്ന് പുറപ്പെട്ട് തിങ്കളാഴ്ച രാവിലെ 6.55ന് മംഗളൂരു സെന്‍ട്രല്‍ റെയില്‍വെ സ്റ്റേഷനില്‍ എത്തും വിധമാണ് സമയം ക്രമീകരിച്ചിരിക്കുന്നത്. ട്രെയിന്‍ കടന്നു പോകുന്ന കാസറഗോഡ്, കണ്ണൂര്‍, കോഴിക്കോട്, തിരൂര്‍, ഷോര്‍ണൂര്‍ എന്നി പ്രധാന സ്റ്റേഷനുകളിളൊന്നും സ്റ്റോപ്പുകള്‍ ഇല്ല.
SUMMARY: Mangaluru – Rameswaram train service has started, but the only stop in Kerala is Palakkad.















