കൊച്ചി: വയനാട് ടൗണ്‍ഷിപ്പ് സന്ദര്‍ശനവുമായി ബന്ധപ്പെട്ട് നടന്‍ മമ്മൂട്ടിക്കെതിരെ സമൂഹമാധ്യമങ്ങളിൽ വ്യാപക പ്രതിഷേധം. മുണ്ടക്കൈ-ചൂരല്‍മല ടൗണ്‍ഷിപ്പ് സന്ദര്‍ശനത്തിനിടെ തന്റെയൊപ്പം നടന്ന സിപിഎം വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖിനോട് മമ്മൂട്ടി മാറിനില്‍ക്കാന്‍ പറഞ്ഞതാണ് വിവാദത്തിലായിരിക്കുന്നത്. നിരവധി പേരാണ് മമ്മൂട്ടിക്കെതിരെ പ്രതിഷേധ പോസ്റ്റുകൾ ഷെയർ ചെയ്യുന്നത്. മമ്മൂട്ടിയുടെ പ്രതികരണവും, ടൗൺഷിപ്പ് നിർമ്മാണത്തിൽ സർക്കാരിൻ്റെ പങ്കിനെകുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനുള്ള മറുപടിയുമാണ് പ്രതിഷേധത്തിന് കാരണം.
മമ്മൂട്ടി ടൗണ്‍ഷിപ്പ് സന്ദര്‍ശിക്കാനായി വരുന്നതിന് തൊട്ടുമുമ്പാണ് സിപിഎം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി എം എ ബേബി ടൗണ്‍ഷിപ്പിലെത്തി മടങ്ങിയത്. അതുകൊണ്ടുതന്നെ കെ റഫീഖ് ഉള്‍പ്പെടെയുള്ള സിപിഎം നേതാക്കള്‍ നേരത്തേത്തന്നെ ടൗണ്‍ഷിപ്പില്‍ ഉണ്ടായിരുന്നു.
ടൗൺഷിപ്പ് സന്ദർശനത്തിലുടനീളം അനുഗമിച്ച ജില്ലാ സെക്രട്ടറിയോട് മമ്മൂട്ടി അമർഷം തുറന്നുപറയുകയായിരുന്നു.”നിങ്ങൾ എന്തിനാണ് എപ്പോഴും എൻ്റെ കൂടെ നിൽക്കുന്നത്? നിങ്ങൾ എപ്പോഴും എൻ്റെയൊപ്പം നടന്നാൽ ഞാൻ നിങ്ങൾക്കുവേണ്ടി വന്നതാണെന്ന് ഞാൻ നിങ്ങൾക്ക് വേണ്ടി വന്നതാണെന്ന് ആളുകൾ വിചാരിക്കും” എന്നായിരുന്നു മമ്മൂട്ടിയുടെ പ്രതികരണം. പിന്നാലെ ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്തു. വീഡിയോ വൈറലായതോടെ നിരവധി പേരാണ് മമ്മൂട്ടിയുടെ പ്രതികരണത്തെ എതിർത്തും കെ. റഫീഖിന് പിന്തുണ അറിയിച്ചും കമൻ്റുകൾ ഇട്ടത്.
മമ്മൂട്ടിയുടെ പ്രവൃത്തി ശരിയായില്ലെന്നാണ് സൈബറിടങ്ങളിലെ ഭൂരിപക്ഷത്തിന്റേയും അഭിപ്രായം. ഇടത് സൈബര്‍ ഹാന്‍ഡിലുകളില്‍ നിന്ന് തന്നെയാണ് വിമര്‍ശനം ഉയര്‍ന്നത്. ആദ്യം പാര്‍ട്ടി, അത് കഴിഞ്ഞേയുള്ളൂ ഏത് മമ്മൂട്ടിയും, ഒരു മനുഷ്യനോട് എങ്ങനെ പെരുമാറണം എന്ന മിനിമം മര്യാദ കാണിക്കണം, അതിപ്പോ ഏത് കൊമ്പത്തെ മമ്മൂട്ടിയായാലും… തുടങ്ങി മമ്മൂട്ടിക്കെതിരെ സൈബര്‍ ഇടങ്ങളില്‍ അഭിപ്രായങ്ങള്‍ നിറയുകയാണ്.
അതേസമയം, മമ്മൂട്ടി ആഗ്രഹിച്ചത് സ്വകാര്യ സന്ദര്‍ശനമാണെന്നാണ് പുറത്തുവരുന്ന വിവരം. ടൗണ്‍ഷിപ്പിലേത് സ്വകാര്യ സന്ദര്‍ശനം മാത്രമാക്കി നിലനിര്‍ത്താന്‍ മമ്മൂട്ടി നിര്‍ദ്ദേശിച്ചിരുന്നു. മമ്മൂട്ടി ചെന്നൈയില്‍ നിന്ന് എത്തിയത് ടൗണ്‍ഷിപ്പ് കാണാന്‍ മാത്രമാണെന്നും മാധ്യമങ്ങളെ പോലും അറിയിക്കാതെയായിരുന്നു സന്ദര്‍ശനമെന്നും മമ്മൂട്ടിയോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു.
SUMMARY: CPM district secretary told to stay away during township visit; cyber attack against Mammootty















