തിരുവനന്തപുരം: സംവിധായകൻ രഞ്ജിത്ത് പ്രതിയായ ലൈംഗികാതിക്രമ കേസിൽ അന്വേഷണം കൂടുതൽ ശക്തമാക്കാൻ പ്രത്യേക അന്വേഷണ സംഘം. രഞ്ജിത്തിനെ പോലീസ് തൊടുപുഴയിൽ വെച്ച് കാറിൽ നിന്ന് പിടികൂടുന്ന സമയത്ത് കാറിൽ നടൻ ബോബി കുര്യൻ ഉണ്ടായിരുന്നു. ഇയാളെ ചോദ്യം ചെയ്യാനാണ് എസ്ഐടി നീക്കം. നടൻ ബോബി കുര്യന് പുറമെ ഒരു വനിതാ അസ്സോസിയേറ്റ് ഡയറക്ടറും ഒരു യുവാവും ഇവർക്കൊപ്പം കാറിൽ ഉണ്ടായിരുന്നു.ഇവരെയും വിശദമായ ചോദ്യം ചെയ്യലിന് വിധേയമാക്കും. അറസ്റ്റിൽ നിന്ന് രക്ഷപ്പെടാൻ രഞ്ജിത്തിന് ഇരുവരുടെയും സഹായം ലഭിച്ചുവെന്നാണ് സംശയം. ലൈംഗിക അതിക്രമ കേസിനെ കുറിച്ച് രഞ്ജിത്ത് ഇവരോട് പറഞ്ഞ കാര്യങ്ങളിലും വ്യക്തത തേടും.
സിനിമാ ലൊക്കേഷനില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന നടിയുടെ പരാതിയിലാണ് കഴിഞ്ഞ ദിവസം രഞ്ജിത്തിനെ അറസ്റ്റ് ചെയ്തത്. രഞ്ജിത്തിന്റെ പുതിയ സിനിമയില്‍ അഭിനയിക്കുന്ന നടിയാണ് പരാതിക്കാരി. കൂടുതല്‍ പ്രാധാന്യമുള്ള റോള്‍ നല്‍കാമെന്ന് പറഞ്ഞ് കാരവാനിലേക്ക് വിളിച്ചുവരുത്തി രഞ്ജിത്ത് ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് നടിയുടെ പരാതി. കേസില്‍ രഞ്ജിത്തിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിട്ടുണ്ട്. നിലവിൽ ഇപ്പോഴും സബ് ജയിലില്‍ തുടരുകയാണ് സംവിധായകൻ രഞ്ജിത്ത്.
ശനിയാഴ്ച രഞ്ജിത്തിന്റെ ജാമ്യാപേക്ഷ കോടതിക്ക് മുന്നിൽ വരുമ്പോൾ പരമാവധി തെളിവുകൾ ശേഖരിക്കാനാണ് അന്വേഷണസംഘത്തിന്‍റെ നീക്കം. പീഡനം നടന്ന സിനിമാ സെറ്റിൽ ഉണ്ടായിരുന്ന കൂടുതൽ ചലച്ചിത്ര പ്രവർത്തകരുടെ മൊഴിയെടുക്കും. സബ് ജയിലില്‍ തുടരുന്ന രഞ്ജിത്തിന്‍റെ കസ്റ്റഡി അപേക്ഷയും ജാമ്യാപേക്ഷയും ശനിയാഴ്ച കോടതി പരിഗണിക്കും.
SUMMARY: Ranjith accused in sexual assault case; Caravan found, actor Bobby Kurien to be questioned
















