ബെംഗളൂരു: ഹുബ്ബള്ളിയില്‍ ലവ് ജിഹാദ് ആരോപിച്ച് മുസ്‌ലിം യുവാവിന് ക്രൂരമായി മർദനം. ഹുബ്ബള്ളിയിലെ വിജയനഗറിലുള്ള ജിം പരിശീലകനായ സമീർ മുല്ലയ്ക്കാണ് മർദനമേറ്റത്. വെള്ളിയാഴ്ചയാണ് സംഭവം നടന്നത്.
സമീർ ഹിന്ദു പട്ടേഗർ സമുദായത്തിലെ പെൺകുട്ടിയുമായി പ്രണയത്തിലായിരുന്നു. യുവാവ് മയക്കുമരുന്നു നൽകി പെൺകുട്ടിയെ ശാരീരികമായി ചൂഷണംചെയ്തതെന്നു ആരോപിച്ചാണ് ഒരു സംഘം ആക്രമിച്ചത്. ഇതുമായി ബന്ധപ്പെട്ട് ഒരു വീഡിയോ ക്ലിപ്പും പുറത്തുവന്നിട്ടുണ്ടെന്ന് സംഘം പോലീസിനെ അറിയിച്ചു. യുവാവിനെ രാജാനഗറിലെ വീട്ടിൽനിന്ന് ബലമായി പിടിച്ചുകൊണ്ടു പോയ സംഘം പിന്നീട് ഓൾഡ് ഹുബ്ബള്ളി പോലീസിനു കൈമാറുകയായിരുന്നു.
അതേസമയം യുവാവിനെ തീവ്രഹിന്ദു സംഘടനാ പ്രവർത്തകരും പെൺകുട്ടിയുടെ ബന്ധുക്കളും ചേർന്ന് തട്ടിക്കൊണ്ടു പോയി തല്ലിച്ചതച്ചെന്ന് ആരോപിച്ച് ഇയാളുടെ ബന്ധുക്കളും പോലീസിൽ പരാതി നൽകി. ആരോപണം അടിസ്ഥാനമില്ലാത്തതാണെന്നും ഇവർതമ്മിൽ മൂന്നുവർഷമായി പ്രണയത്തിലാണെന്നും സമീറിൻ്റെ ബന്ധുക്കൾ അറിയിച്ചു. മയക്കുമരുന്നുനൽകി ചൂഷണം ചെയ്തെന്ന പരാതി പച്ചക്കള്ളമാണ്. ഇതെല്ലാം പെണ്‍കുട്ടിയുടെ മാതാപിതാക്കൾക്ക് അറിയാമെന്നും യുവാവിൻ്റെ ബന്ധുക്കൾ പോലീസിനെ അറിയിച്ചു. മർദനത്തിൽ പരുക്കേറ്റ സമീറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ഹുബ്ബള്ളി പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.
SUMMARY: Muslim youth beaten up for alleged love jihad
















