വാഷിംഗ്ടൺ ഡിസി: ഇറാനിലെ തെഹ്റനിൽ വീണ്ടും വ്യാപക ആക്രമണം നടത്തിയെന്ന അവകാശവാദവുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ആക്രമണത്തിൽ നിരവധി ഉന്നത സൈനിക നേതാക്കൾ കൊല്ലപ്പെട്ടുവെന്നും സാമൂഹമാധ്യമമായ ട്രൂത്തിലൂടെ ട്രംപ് വെളിപ്പെടുത്തി. ഇറാനിൽ നടത്തിയ വ്യോമാക്രമണത്തിന്റേതെന്ന് അവകാശപ്പെട്ട് ഒരുമിനിറ്റും എട്ടുസെക്കൻഡും ദൈർഘ്യമുള്ള വീഡിയോദൃശ്യവും യുഎസ് പ്രസിഡന്റ് പങ്കുവെച്ചിട്ടുണ്ട്. അതേസമയം ആക്രമണത്തെക്കുറിച്ച് ഇറാൻ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ഇറാനെ വളരെ മോശമായും അവിവേകത്തോടെയും നയിച്ച നിരവധി സൈനിക നേതാക്കൾ ടെഹ്‌റാനിൽ നടന്ന വൻ ആക്രമണത്തോടെ അവസാനിപ്പിക്കപ്പെട്ടു എന്നായിരുന്നു വീഡിയോക്കൊപ്പം ട്രംപ് കുറിച്ചത്. ആക്രമണത്തിന്റെ ദൃശ്യം പങ്കുവെച്ചിട്ടുണ്ടെങ്കിലും എപ്പോളാണ് ആക്രമണം നടത്തിയതെന്നോ ആരൊക്കെയാണ് കൊല്ലപ്പെട്ടതെന്നോ വ്യക്തമല്ല.
ഇറാന് അന്ത്യശാസനം നൽകി മണിക്കൂറുകൾക്കുള്ളിലാണ് ഇറാനിലെ മുതിർന്ന സൈനിക നേതാക്കളെ വധിച്ചെന്ന് അവകാശപ്പെട്ട് ട്രംപ് രംഗത്തെത്തിയത്. 48 മണിക്കൂറിനുള്ളിൽ അമേരിക്കയുമായി കരാറിലെത്തിയില്ലെങ്കിൽ ഇറാനുമേൽ നരകം പെയ്തിറങ്ങുമെന്നായിരുന്നു ട്രംപിന്റെ അന്ത്യശാസനം.
ഹോർമുസ് തുറക്കാൻ ഇറാന് നീട്ടിനൽകിയ സമയപരിധി തിങ്കളാഴ്ച അവസാനിക്കാനിരിക്കേയാണ് ട്രംപ് മുന്നറിയിപ്പ് നൽകിയത്. ഇറാൻ വെടിവെച്ചിട്ട യു.എസ്. വിമാനത്തിൽനിന്ന് താഴേക്ക് ചാടിയ വൈമാനികനായി ഇറാന്റെയും യു.എസിന്റെയും സൈന്യങ്ങൾ തിരച്ചിൽ തുടരവേയാണ് പ്രസ്താവന. കരാറുണ്ടാക്കിയില്ലെങ്കിൽ ബോംബിട്ട് ഇറാനെ ശിലായുഗത്തിലേക്ക് പറഞ്ഞയക്കുമെന്ന് നേരത്തേ ട്രംപ് ഭീഷണിമുഴക്കിയിരുന്നു.
SUMMARY: Trump says he carried out a major attack on Iran, killing top Iranian military leaders
















