ലണ്ടൻ: തന്നെ ഇന്ത്യയ്ക്ക് കൈമാറുന്നത് ഒഴിവാക്കണമെന്ന് യൂറോപ്യൻ മനുഷ്യാവകാശ കോടതിക്ക് അപേക്ഷ നല്‍കി പഞ്ചാബ് നാഷനല്‍ ബാങ്ക് തട്ടിപ്പുകേസിലെ പ്രതി നീരവ് മോദി. ഇയാളെ ഇന്ത്യയ്ക്കു കൈമാറുന്നതിനുള്ള അവസാന നടപടികള്‍ക്കായി സിബിഐ സംഘം ലണ്ടനിലെത്തിയതിനു പിന്നാലെയാണ് നീരവ് മോദിയുടെ നീക്കം.
ഇന്ത്യയ്ക്ക് കൈമാറണമെന്ന വിധി പുനഃപരിശോധിക്കണമെന്ന നീരവ് മോദിയുടെ അപ്പീല്‍ മാർച്ച് 25ന് ലണ്ടൻ ഹൈക്കോടതി തള്ളിയിരുന്നു. ഇതേത്തുടർന്നാണ് സിബിഐ നടപടികള്‍ വേഗത്തിലാക്കിയത്. എന്നാല്‍, യൂറോപ്യൻ മനുഷ്യാവകാശ കോടതിയില്‍ അപേക്ഷ നല്‍കിയതോടെ നീരവ് മോദിക്ക് ഉടനെ ലണ്ടൻ വിടാനാകില്ലെന്നാണ് വിവരം.
യൂറോപ്യൻ മനുഷ്യാവകാശ കോടതി സാധാരണ 48 മണിക്കൂറിനുള്ളില്‍ വിധി പറയുമെന്നും എന്നാല്‍ ബ്രിട്ടിഷ് സർക്കാരിനോട് കൂടുതല്‍ വിവരങ്ങള്‍ ആരാഞ്ഞാല്‍ വിധി വരുന്നതു നീളാൻ സാധ്യതയുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട വിദഗ്ധർ പറയുന്നു.
SUMMARY: Nirav Modi files petition in European Court of Human Rights to avoid extradition to India















