കൊച്ചി: ഓപ്പറേഷൻ നുംഖൂറിന്റെ ഭാഗമായി ഭൂട്ടാൻ കസ്റ്റംസ് സംഘം കേരളത്തിലെത്തി. നിർണായക യോഗം ഇന്ന് മൂന്നാറില്‍ ചേരും. വാഹനകള്ളക്കടത്തിനെക്കുറിച്ച് അന്വേഷിക്കുന്ന ഭൂട്ടാൻ കസ്റ്റംസ് കമ്മീഷണർ ഉള്‍പ്പെടെ 10 ഉന്നത ഉദ്യോഗസ്ഥരാണ് സംസ്ഥാനത്ത് എത്തിയിരിക്കുന്നത്. ഇന്ത്യയിലെയും ഭൂട്ടാനിലെയും ഉന്നത ഉദ്യോഗസ്ഥരടക്കം 25 പേരാണ് യോഗത്തില്‍ പങ്കെടുക്കുന്നത്.
ഇരു രാജ്യങ്ങളിലെയും വാഹന കള്ളക്കടത്തുമായി ബന്ധപ്പെട്ട് ശേഖരിച്ച വിവരങ്ങള്‍ ചർച്ചയാകും. ഓപ്പറേഷൻ നുംഖൂറിലൂടെ കേരളത്തില്‍ നിന്ന് മാത്രം 50ലധികം വാഹനങ്ങളാണ് പിടിച്ചെടുത്തത്. 15000 വാഹനങ്ങളാണ് ഭൂട്ടാനില്‍ നിന്ന് കടത്തിയത്. നോർത്ത് ഈസ്റ്റ് സംസ്ഥാനങ്ങളിലാണ് വാഹനങ്ങള്‍ വ്യാജമായി രജിസ്റ്റർ ചെയ്തത്. ഇതിലൂടെ രാജ്യത്ത് കോടികളുടെ നികുതി വെട്ടിപ്പ് നടന്നുവെന്നാണ് കണ്ടെത്തല്‍.
സൂപ്പർ കാറുകള്‍, ബൈക്കുകള്‍ അടക്കം രാജ്യത്തേക്ക് കടത്തിയിട്ടുണ്ട്. നികുതി വെട്ടിച്ചുള്ള വാഹനക്കടത്ത് തടയാനുള്ള നടപടികളും യോഗത്തില്‍ ഉണ്ടാകുമെന്ന് റിപ്പോർട്ടുകളുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി ദുല്‍ഖർ സല്‍മാന്റെ ഉള്‍പ്പടെയുള്ള വാഹനങ്ങള്‍ കസ്റ്റംസ് പിടിച്ചെടുത്തിരുന്നു.
SUMMARY: Operation Numkhur; Bhutan Customs team in Kerala















