കൊൽക്കത്ത: പശ്ചിമബംഗാളിൽ ആൾക്കൂട്ട മർദനത്തിൽ മലയാളി യുവാവ് കൊല്ലപ്പെട്ടു. കള്ളൻ എന്ന് സംശയിച്ചാണ് യുവാവിനെ ആള്‍ക്കൂട്ടം മർദ്ദിച്ചത്. സൗത്ത് 24 പർഗനാസിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. മരിച്ചയാളുടെ പേരുവിവരങ്ങൾ ലഭ്യമായിട്ടില്ല. ആക്രമണത്തിൽ പ്രായപൂർത്തിയാവാത്ത രണ്ട് പേരടക്കം 7 പേര്‍ പോലീസ് പിടിയിലായി
ഇക്കഴിഞ്ഞ ഒൻപതിനാണ് ദാരുണമായ സംഭവം നടന്നത്. ശനിയാഴ്‌ച ഇതിന്റെ വിവരങ്ങൾ സമൂഹമാദ്ധ്യമങ്ങളിലൂടെയാണ് പോലീസ് അറിഞ്ഞത്. തുടർന്ന് കേസ് രജിസ്റ്റർ ചെയ്യുകയും ഇന്നലെ രണ്ട് പ്രായപൂർത്തിയാകാത്തവരടക്കം ഏഴുപേരെ പിടികൂടുകയുമായിരുന്നു. ആകെ എട്ടുപേരെയാണ് സംഭവത്തിൽ പിടികൂടിയത്. ഒരാളെ പിന്നീട് വിട്ടയച്ചു. പ്രതികളെയെല്ലാം ഇന്ന് കോടതിയിൽ ഹാജരാക്കും.
കെട്ടിയിട്ട് ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് റിപ്പോർട്ട്. കുൽതാലിയിലെ സങ്കീജഹാൻ എന്ന സ്ഥലത്ത് ജോലി ആവശ്യത്തിനായി എത്തിയതായിരുന്നു യുവാവ്. ഇയാളോടൊപ്പം സുഹൃത്തുക്കളുമുണ്ടായിരുന്നു. ജൂൺ ഒൻപതിന് രാവിലെ അടുത്തുള്ള ചന്തയിലേക്ക് പോയ ഇയാൾ താമസിച്ചിരുന്നതിന് തൊട്ടടുത്തുള്ള മറ്റൊരിടത്ത് വഴിതെറ്റിയെത്തി. യുവാവിന് ബംഗാളി ഭാഷ വശമുണ്ടായിരുന്നില്ല. പരിചയമില്ലാത്ത ആളെ പ്രദേശത്ത് കണ്ട് പരിസരവാസികൾ ഇയാളെ തടഞ്ഞുനിർത്തി തിരിച്ചറിയൽ രേഖകൾ ചോദിച്ചു. ഭാഷ മനസിലാകാത്തതിനാൽ ഇത് നൽകാനായില്ല. ഇതോടെ കള്ളനെന്ന് കരുതി ആളുകൾ ഇയാളെ മരത്തിൽ കെട്ടിയിട്ട് മർദ്ദിച്ചു.
പിന്നീട് ഒരാൾ പരുക്കേറ്റ് റോഡിൽ കിടക്കുന്നു എന്ന വിവരം കുൾതാലി പൊലീസ് അറിഞ്ഞ് അവർ സ്ഥലത്തെത്തി ഇയാളെ ജയ്‌നഗർ-കുൾതലി ആശുപത്രിയിലെത്തിച്ചു. എന്നാൽ അപ്പോഴേക്കും യുവാവ് മരിച്ചിരുന്നതായി ഡോക്‌ടർമാർ അറിയിച്ചു. ആ സമയം മർദ്ദനമേറ്റാണ് മരണം എന്ന് പോലീസിന് വിവരമുണ്ടായിരുന്നില്ല. പിന്നീട് സമൂഹമാദ്ധ്യമ ദൃശ്യങ്ങൾ ലഭിച്ചതോടെയാണ് ആൾക്കൂട്ട കൊലയാണെന്ന് മനസിലായത്.
SUMMARY: A Malayali man was beaten to death by a mob in Bengal on suspicion of being a thief; 7 people arrested
















