ബേൺ: ലോകത്തിന് ഇതാ ഒരു ആശ്വാസവാര്‍ത്ത. അമേരിക്ക–ഇറാന്‍ വെടിനിര്‍ത്തല്‍ ധാരണ പ്രഖ്യാപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. മധ്യസ്ഥ രാജ്യങ്ങളുടെ നേതൃത്വത്തില്‍ നടന്ന തിരക്കിട്ട നീക്കത്തിന് ഒടുവില്‍ ഇറാന്‍-അമേരിക്ക സമാധാന കരാര്‍ വെള്ളിയാഴ്ച സ്വിറ്റ്‌സര്‍ലന്റില്‍ ഒപ്പ് വെക്കാന്‍ തീരുമാനമായി. ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കും. നാവിക ഉപരോധം പിന്‍വലിക്കുമെന്നും അമേരിക്ക. സമാധാനവും സുരക്ഷയും കൊണ്ടുവരുന്ന കരാറെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ പ്രതികരിച്ചു.
വെടിനിര്‍ത്തല്‍ ധാരണ ഇറാന്‍ ഉപവിദേശകാര്യമന്ത്രി സ്ഥിരീകരിച്ചു. കരാറിനെ ലോകരാജ്യങ്ങള്‍ സ്വാഗതം ചെയ്തു. അമേരിക്കയും ഇറാനും തമ്മില്‍ ഒരു സമാധാന കരാറില്‍ എത്തിയെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് പറഞ്ഞു. വിശാലമായ കരാറിലേക്കുള്ള ഒരു പ്രധാന ചുവടുവെപ്പ് എന്ന് ജപ്പാന്‍ പ്രധാനമന്ത്രി സനേ തകായിച്ചിയും വിശേഷിപ്പിച്ചു. ധാരണാപത്രം സ്ഥിരമായി നടപ്പിലാക്കപ്പെടുമെന്നും ഹോർമുസ് കടലിടുക്കിൽ സ്വതന്ത്രവും സുരക്ഷിതവുമായ നാവിഗേഷൻ യഥാർത്ഥത്തിൽ ഉറപ്പാക്കപ്പെടുമെന്നും ഇറാന്‍റെ ആണവ വിഷയത്തിലും മറ്റ് കാര്യങ്ങളിലും ഒരു അന്തിമ കരാർ എത്രയും വേഗം യാഥാർഥ്യമാകുമെന്നും തകായിച്ചി കൂട്ടിച്ചേര്‍ത്തു.
തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ കരാറിനെ സ്വാഗതം ചെയ്തു. ലോകം വളരെക്കാലമായി ആഗ്രഹിച്ചിരുന്ന ഈ വാര്‍ത്ത, നമ്മുടെ മേഖലയില്‍ സമാധാനത്തിന്റെയും സുരക്ഷയുടെയും ശാശ്വതമായ ഒരു അന്തരീക്ഷം സ്ഥാപിക്കുന്നതിന് വഴിയൊരുക്കുമെന്ന് ആത്മാര്‍ത്ഥമായി പ്രതീക്ഷിക്കുന്ന തായി അദ്ദേഹം എക്സ് പോസ്റ്റില്‍ കുറിച്ചു. കരാര്‍ ഒപ്പിടുന്നതിന് മുമ്പുള്ള കാലയളവില്‍ പിരിമുറുക്കം കൂട്ടുന്ന പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കാന്‍ ജാഗ്രത പാലിക്കാനും അദ്ദേഹം എല്ലാ കക്ഷികളോടും ആവശ്യപ്പെട്ടു.
SUMMARY: Donald Trump announces Iran-US ceasefire, Iran also confirms it
















