ബെംഗളൂരു: നഗര വീഥികളില്‍ ഓട്ടത്തിന്റെ ആവേശ കാഴ്ച്ച സമ്മാനിച്ച 18–ാമത് ടിസിഎസ് വേൾഡ് 10 കെ മാരത്തണില്‍ ഇത്തവണ പങ്കെടുത്തത് 36,000-ത്തിലേറെ പേര്‍. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തിയ അത്‌ലറ്റിക്കുകളും കായിക പ്രേമികളും അടക്കം മാരത്തണിന്റെ ഭാഗമായി. കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള, ബെംഗളൂരു സൗത്ത് എം.പി. തേജസ്വി സൂര്യ, മൈസൂരു എം.പി. യദുവീർ കൃഷ്ണദത്ത വൊഡയാർ തുടങ്ങിയവർ മാരത്തണിൽ പങ്കെടുത്തു. ചെറുപ്പക്കാർ മുതൽ വയോധികർ വരെ ഓടാൻ എത്തിയിരുന്നു. ഭിന്നശേഷിക്കാരും മാരത്തണിൽ പങ്കെടുത്തു. എംജി റോഡ്, മിസ്ക് സ്ക്വയർ, കാമരാജ് റോഡ്, രാജഭവൻ റോഡ് അംബേദ്കർ റോഡ് എന്നിവിടങ്ങളിലെല്ലാം മാരത്തൺ ആവേശം അലതല്ലി.
ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള മക്കളായ സാഹിദിനും സമീറിനും ഒപ്പമാണ് മാരത്തണിൽ പങ്കെടുക്കാൻ എത്തിയത്. ബെംഗളൂരു സൗത്ത് എം.പി. തേജ്വസി സൂര്യയ്ക്കൊപ്പം ഭാര്യ ശിവശ്രീയും മരത്തണിൽ പങ്കെടുത്തു.
ഫ്ലാഗ് ഓഫ് ചടങ്ങിൽ ഗവർണർ താവർചന്ദ് ഗഹ്‌ലോത്, ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ, എന്‍. എ ഹാരിസ് എംഎല്‍എ, അത്‌ലറ്റിക്‌സ് ഫെഡറേഷൻ ഓഫ് ഇന്ത്യ സീനിയർ വൈസ് പ്രസിഡന്റ് അഞ്ജു ബോബി ജോർജ്, ഒളിമ്പിക് മെഡൽ ജേതാവായ ക്രൊയേഷ്യൻ മുൻ ഹൈജംപ് താരം ബ്ലാങ്കാ വ്ളാസിക് തുടങ്ങിയവർ പങ്കെടുത്തു.
ഓവറോൾ പുരുഷ വിഭാഗത്തിൽ ആഫ്രിക്കൻ രാജ്യമായ ബുറൺഡിയിൽനിന്നുള്ള റോഡ്രിഗ് ക്വിസേര (0.27.31) ജേതാവായി. ഇതു പുതിയ റെക്കോർഡാണ്. ഉഗാണ്ടയുടെ ഹർബെർട് കിബെറ്റ് (0.27.39) രണ്ടാമതും കെനിയയുടെ ഗിൽബെർട് കിപ്കൊസ്ഗെ കിപ്റോറ്റിച്ച് (0.27.43) മൂന്നാമതും എത്തി.
ഓവറോൾ പുരുഷ വിഭാഗത്തിൽ റവാണ്ടയുടെ ഫ്ലോറൻസ് നിയോങ്കുരു (0.30.45) ഒന്നാമതെത്തി. കെനിയയുടെ ബ്രെണ്ട ജെപ്ചിർചിർ (0.30.59) രണ്ടാമതും എത്യോപിയയുടെ ചൽട്ടു ദിദ ദിരിബ (0.31.03) മൂന്നാമതും എത്തി.
ഇന്ത്യൻ പുരുഷ വിഭാഗത്തിൽ ഹർമൻജോത് സിങ് (0.29.13) ജേതാവായി. ശൈലേഷ് കുശ്‌വാഹ (0.29.21) രണ്ടാം സ്ഥാനവും ദീപക് ഭട്ട് (0.29.52) മൂന്നാം സ്ഥാനവും നേടി.
ഇന്ത്യൻ വനിതാ വിഭാഗത്തിൽ സഞ്ജീവനി ജാദവ് (0.35.01) ജേതാവായി. സോണിയ (0.35.31) രണ്ടാം സ്ഥാനവും ഭഗീരഥി (0.35.32) മൂന്നാം സ്ഥാനവും നേടി.
SUMMARY: TCS Marathon brings excitement to Bengaluru; Over 36,000 people participated















