ബെംഗളൂരു: വെറുപ്പും വിദ്വേഷവും അസ്വസ്ഥതകളും പടരുന്നത് കൊണ്ടാകാം, കുഞ്ചൻ നമ്പ്യാരിൽ നിന്നും ആരംഭിച്ച നർമ്മവും സംസ്കാരിക വിമർശനവും മലയാള സാഹിത്യത്തിൽ അന്യംനിന്നു പോകുന്ന അവസ്ഥയിലാണെന്ന് എഴുത്തുകാരൻ കെ. ആർ.കിഷോർ. എന്നാൽ, മിമിക്രിയും സിനിമയും സീരിയലുകളും ഒരു കച്ചവട സാധ്യതയായി ചിരിയെ ഉപയോഗപ്പെടുത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. വി ആർ.ഹർഷൻ്റെ നർമ്മരസായനം, ഹാസ്യ ഹർഷം എന്നീകൃതികൾ പ്രകാശനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു കെ.ആർ.കിഷോർ.
മത്തിക്കരെ കോസ്മോ പോളിറ്റൻ ക്ലബ്ബ് ഹാളിൽ നടന്ന പുസ്തക പ്രകാശന യോഗത്തിൽ വല്ലപ്പുഴ ചന്ദ്രശേഖരൻ അധ്യക്ഷനായി, ശാന്തകുമാർ എലപ്പുള്ളി സ്വാഗതമാശംസിച്ചു. കവിയും എഴുത്തുകാരികളുമായ ഇന്ദിരാ ബാലൻ, രമ പ്രസന്ന പിഷാരടി എന്നിവർ പുസ്തകം ഏറ്റുവാങ്ങി.
എസ്.സലിംകുമാർ പുസ്തകം പരിചയപ്പെടുത്തി. ഡോ. കെ. കെ. പ്രേംരാജ്, മുഹമ്മദ് കുനിങ്ങാട്, സി. കെ.ഷൺമുഖൻ, നീതു, മണി ചാവക്കാട്, ശിവാനി എന്നിവർ ആശംസകൾ അർപ്പിച്ചു. വി. കെ.വിജയൻ, ഹെന്ന എന്നിവർ ഗാനങ്ങൾ ആലപിച്ചു.
ഗ്രന്ഥകാരൻ വി ആർ ഹർഷൻ മറുപടി പ്രസംഗം നടത്തി. അനീസ് സി സി. ഒ നന്ദി പറഞ്ഞു.
SUMMARY: Cultural criticism and humor are declining in Malayalam. -K.R. Kishore















