തിരുവനന്തപുരം: കടുത്ത പ്രതിസന്ധിക്കിടെ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം പ്രഖ്യാപിച്ച് കെഎസ്ഇബി. വൈദ്യുതി മുടക്കം ‘പീക്ക് ലോഡ് മാനേജ്മെന്റ് “എന്ന പേരില്‍ എസ്എംഎസിലൂടെ അറിയിക്കും. 15 മിനിറ്റ് മുതൽ അര മണിക്കൂർ വരെയായിരിക്കും നിയന്ത്രണം ഉണ്ടാകുക.
വൈദ്യുതി ആവശ്യകത പരിധിക്കപ്പുറം ഉയർന്നതോടെ പ്രസരണ വിതരണ ശൃംഖലയും വലിയ സമ്മർദ്ദത്തിലായിരുന്നു. ഉപഭോഗം കൂടുന്നതിന് അനുസരിച്ച് ലോഡ് ഷെഡിങ്ങിലൂടെ പിടിച്ച് നിൽക്കാനാണ് കെഎസ്ഇബി ശ്രമം. വൈദ്യുതി പ്രതിസന്ധി തരണം ചെയ്യാൻ ചേർന്ന കെഎസ്ഇബിയുടെ കോർ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. പ്രതിസന്ധി മറികടക്കുന്നതിനായി വൈദ്യുതി നിയന്ത്രണത്തിന് പുറമെ സമാന്തരമായ മറ്റ് മാര്‍ഗങ്ങളും കെഎസ്ഇബി തേടുന്നുണ്ട്.
പവർ എക്സ്ചേഞ്ചിൽ നിന്ന് 250 മെഗാവാട്ട് വൈദ്യുതി വാങ്ങാൻ റെഗുലേറ്ററി കമ്മീഷൻ അനുമതി നൽകിയിരുന്നു. തിന്റെ പശ്ചാത്തലത്തിലാണ് യോഗം ചേർന്നത്. യൂണിറ്റിന് പരമാവധി 10 രൂപയ്ക്ക്, ഡേ എഹെഡ് കണ്ടിജൻസി മാർക്കറ്റിൽ നിന്ന് ഹ്രസ്വകാല കരാർ വഴി വാങ്ങാനാണ് അനുമതി നൽകിയത്.
വേനൽച്ചൂട് ക്രമാതീതമായി വർധിച്ച സാഹചര്യത്തിൽ സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നിരിക്കുകയാണ്. പീക്ക് സമയ വൈദ്യുതി ഉപയോഗം കഴിഞ്ഞ 18ന് സർവകാല റിക്കാർഡായ 117.16 ദശലക്ഷം യൂണിറ്റിലേക്ക് എത്തി.
SUMMARY: Power outages announced for 15 minutes to half an hour















