അബുദാബി: എണ്ണ ഉൽപാദക രാജ്യങ്ങളുടെ പ്രധാന കൂട്ടായ്മകളായ ഒപെക്, ഒപെക് പ്ലസ് എന്നിവയിൽ നിന്ന് യുഎഇ പിന്മാറി. മെയ് ഒന്നുമുതൽ യുഎഇ ഈ സംഘടനകളുടെ ഭാഗമായിരിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി. ഹോർമുസ് പ്രതിസന്ധിയുടെ കൂടി പശ്ചാത്തലത്തിൽ കൂടുതൽ സ്വതന്ത്രമായ ഉൽപാദനം ലക്ഷ്യമിട്ടാണ് തീരുമാനം. വിയന്നയിൽ നിർണായ ഒപെക് യോഗവും സൗദിയിൽ ജിസിസി ഉച്ചകോടിയും നടക്കുന്നതിന് തൊട്ടുമുന്നെയാണ് യുഎഇയുടെ ഞെട്ടിച്ച പ്രഖ്യാപനം.
രാജ്യത്തിന്റെ ദേശീയ താൽപ്പര്യം മുൻനിർത്തിയാണ് ഇത്തരമൊരു സുപ്രധാന തീരുമാനമെടുത്തതെന്ന് യുഎഇ വ്യക്തമാക്കി. മേഖലയിലെ നയപരമായ വികാസങ്ങളും വിപണിയുടെ ദീർഘകാലാടിസ്ഥാനത്തിലുള്ള മാറ്റങ്ങളും കണക്കിലെടുത്താണ് ഒപെക് വിടുന്നതെന്ന് യുഎഇ ഊർജ്ജ മന്ത്രി സുഹൈൽ അൽ മസ്റൂയി എക്സിൽ കുറിച്ചു. പതിറ്റാണ്ടുകളായി സംഘടനയുമായി സഹകരിച്ചതിന് അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു. എണ്ണ ഉൽപാദനത്തിൽ കൂടുതൽ ഉത്തരവാദിത്വമുള്ളതും സുരക്ഷിതവുമായ നിലപാടുകൾ സ്വീകരിച്ചുകൊണ്ട് ആഗോള വിപണിയുടെ സ്ഥിരതയ്ക്കായി തങ്ങൾ നിലകൊള്ളുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാഷ്ട്രമായി രൂപം കൊണ്ടതിന് ഏഷം ആദ്യമായാണ് യുഎഇ കൂട്ടായ്മ വിടുന്നത്. ഒപെക് രൂപീകരണത്തിൽ നിർണായക പങ്കുവഹിച്ച ഒരു സ്ഥാപക അംഗരാജ്യം എന്ന നിലയിൽ യുഎഇയുടെ നിർണ്ണായക തീരുമാനം ആഗോള ഊർജ്ജ രാഷ്ട്രീയത്തിൽ വലിയ ചലനങ്ങള്‍ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തല്‍. പശ്ചിമേഷ്യയിൽ യുദ്ധം തുടരുന്ന സാഹചര്യത്തിലുള്ള യുഎഇയുടെ നീക്കം ആഗോള തലത്തിലും സഖ്യങ്ങളിലും വലിയ മാറ്റങ്ങൾക്ക് വഴിതെളിച്ചേക്കാം. ഇറാൻ ഉൾപ്പെടുന്ന കൂട്ടായ്മ കൂടിയാണ് ഒപെക്. യു.എ.ഇ കൂടി പടിയിറങ്ങുന്നതോടെ അംഗരാജ്യങ്ങളുടെ എണ്ണം പതിനൊന്നായി ചുരുങ്ങും.
ഫെബ്രുവരിയിലെ കണക്കുകൾ പ്രകാരം, സൗദി അറേബ്യയ്ക്കും ഇറാഖിനും പിന്നിലായി ഒപെക്കിലെ മൂന്നാമത്തെ വലിയ എണ്ണ ഉൽപ്പാദക രാജ്യമാണ് യുഎഇ. 1967 ൽ അബുദാബി വഴിയാണ് യുഎഇ കൂട്ടായ്മയിൽ ചേർന്നത്. പിന്നീട് 1971 ൽ രാജ്യം സ്വതന്ത്രമായതോടെ ഔദ്യോഗിക അംഗമായി തുടർന്നു. ആറു പതിറ്റാണ്ടിലേറെ നീണ്ട ബന്ധമാണ് ഇപ്പോൾ അവസാനിക്കുന്നത്.
1960ൽ സൗദി അറേബ്യ, ഇറാൻ, ഇറാഖ്, വെനസ്വേല, കുവൈറ്റ് എന്നീ രാജ്യങ്ങൾ ചേർന്നാണ് ഒപെക് രൂപീകരിച്ചത്. നിലവിൽ യുഎഇ ഉൾപ്പെടെ 12 രാജ്യങ്ങൾ ഇതിൽ അംഗങ്ങളാണ്. ഒപെക് രാജ്യങ്ങളും റഷ്യയുൾപ്പെടെയുള്ള മറ്റ് 10 എണ്ണ ഉൽപ്പാദക രാജ്യങ്ങളും ചേർന്നതാണ് ഒപെക് പ്ലസ്.
SUMMARY: UAE leaves OPEC after 59 years of association; withdrawal effective May 1















