അഹമ്മദാബാദ്: ഗുജറാത്ത് നഗരസഭകളിലും തദ്ദേശ സ്ഥാപനങ്ങളിലും ആധിപത്യം ഉറപ്പിച്ച് ഭാരതീയ ജനതാ പാർട്ടി. സംസ്ഥാനത്തെ 15 മുൻസിപ്പൽ കോർപ്പറേഷനുകളിലും ബിജെപി അധികാരം പിടിച്ചെടുത്തു. പ്രതിപക്ഷ പാർട്ടികളെ നിഷ്പ്രഭമാക്കിക്കൊണ്ട് നടന്ന ഈ ‘കാവി തരംഗം’ 2026-ലെ തദ്ദേശ തിരഞ്ഞെടുപ്പിലെ ഏറ്റവും വലിയ മുന്നേറ്റമായി മാറി.
ആകെയുള്ള 192 സീറ്റുകളിൽ 146 എണ്ണവും ബിജെപി സ്വന്തമാക്കി. കോൺഗ്രസ് വെറും 18 സീറ്റുകളിൽ ഒതുങ്ങി. വോട്ടെണ്ണൽ ഇപ്പോഴും പുരോഗമിക്കുകയാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 27 സീറ്റുകൾ നേടി എല്ലാവരെയും ഞെട്ടിച്ച ആം ആദ്മി പാർട്ടിക്ക് ഇത്തവണ കനത്ത തിരിച്ചടിയാണ് നേരിട്ടത്. വെറും നാല് സീറ്റുകൾ മാത്രമാണ് ഇത്തവണ എഎപിക്ക് ലഭിച്ചത്. അഹമ്മദാബാദിലെ 192 വാർഡുകളിൽ 158ഉം ബി.ജെ.പി നേടി. സൂറത്തിൽ 127ൽ 115 സീറ്റുകളിൽ വിജയിച്ചു. ആംആദ്മി പാർട്ടി ഇവിടെ നാലിടത്ത് വിജയിച്ചപ്പോൾ, കോൺഗ്രസിന് ഒരു സീറ്റുകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ആം ആദ്മി സംസ്ഥാന ജനറൽ സെക്രട്ടറി മനോജ് സൊരാത്തിയ തോറ്റു.
ഞായറാഴ്ചയാണ് ഗുജറാത്തിലെ തദ്ദേശ സ്ഥാപനങ്ങളിലേക്ക് വോട്ടെടുപ്പ് നടന്നത്. 15 കോർപറേഷനുകൾ, 84 മുൻസിപ്പാലിറ്റികൾ, 34 ജില്ലാ പഞ്ചായത്തുകൾ, 260 താലൂക്ക് പഞ്ചായത്തുകൾ എന്നിവിടങ്ങളിലേക്കായിരുന്നു തിരഞ്ഞെടുപ്പ്.
SUMMARY: BJP wave in Gujarat; sweeps 15 corporations, sets back Congress and Aam Aadmi Party














