കോഴിക്കോട്: വിനോദസഞ്ചാരികള്‍ക്ക് വലിയ ആശ്വാസമായി ലക്ഷദ്വീപ് സന്ദര്‍ശനത്തിനുള്ള നിബന്ധനകളില്‍ വന്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. ഇനി മുതല്‍ ദ്വീപ് സന്ദര്‍ശിക്കാന്‍ പോലിസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റും (പിസിസി) പ്രാദേശിക സ്‌പോണ്‍സറും ആവശ്യമില്ല. 1967 മുതല്‍ നിലവിലുണ്ടായിരുന്ന പ്രധാന വ്യവസ്ഥകളാണ് ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്‍ ഒഴിവാക്കിയത്.
ലക്ഷദ്വീപിലേക്ക് പോകുന്നതിന് ഇതുവരെ ഉണ്ടായിരുന്ന ഏറ്റവും വലിയ കടമ്പയായിരുന്നു പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്. ക്രിമിനൽ പശ്ചാത്തലമില്ലെന്ന് സ്വന്തം നാട്ടിലെ പോലീസ് സ്റ്റേഷനിൽനിന്ന് സാക്ഷ്യപ്പെടുത്തിയ രേഖ ലഭിക്കാൻ ദിവസങ്ങളോളം കാത്തിരിക്കണമായിരുന്നു. ഇതിനൊപ്പം ദ്വീപിലെ താമസക്കാരനോ സ്‌പോർട്‌സ് (സൊസൈറ്റി ഫോർ പ്രൊമോഷൻ ഓഫ് നേച്ചർ ടൂറിസം ആൻഡ് സ്‌പോർട്‌സ്) പോലെയുള്ള അംഗീകൃത സംഘടനയോ അല്ലെങ്കിൽ സ്വകാര്യ ടൂർ ഓപ്പറേറ്ററോ സ്‌പോൺസർ ചെയ്താൽ മാത്രമേ പെർമിറ്റ് അനുവദിച്ചിരുന്നുള്ളൂ. ഈ രണ്ട് നിബന്ധനകളും ഒഴിവാക്കിയതോടെ ലക്ഷദ്വീപ് യാത്ര കൂടുതൽ ലളിതമായിരിക്കുകയാണ്.
പുതിയ സംവിധാനപ്രകാരം ടൂറിസ്റ്റ് വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി നേരിട്ട് പെര്‍മിറ്റിന് അപേക്ഷിക്കാം. ആധാര്‍ കാര്‍ഡ് പോലുള്ള തിരിച്ചറിയല്‍ രേഖകളും താമസ സൗകര്യം ബുക്ക് ചെയ്ത വിവരങ്ങളും നല്‍കിയാല്‍ പെര്‍മിറ്റ് ലഭിക്കും. ഒരു അപേക്ഷയില്‍ പരമാവധി ആറുപേരെ വരെ ഉള്‍പ്പെടുത്താം. അപേക്ഷാ ഫീസ് ഒരാള്‍ക്ക് 50 രൂപയാണ്. മുതിര്‍ന്നവര്‍ക്ക് 200 രൂപയും, 12 മുതല്‍ 18 വയസ്സ് വരെയുള്ളവര്‍ക്ക് 100 രൂപയും ഹെറിറ്റേജ് ഫീസായി നല്‍കണം.
ദ്വീപിലെ വിനോദസഞ്ചാര മേഖലയെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനായാണ് പുതിയ പരിഷ്‌കാരങ്ങള്‍ നടപ്പാക്കിയത്. ബംഗാരം, അഗത്തി, കവരത്തി ഉള്‍പ്പെടെയുള്ള പ്രധാന ദ്വീപുകളിലേക്ക് കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ തീരുമാനം സഹായിക്കുമെന്നാണ് വിലയിരുത്തല്‍. കപ്പല്‍ മാര്‍ഗമോ വിമാന മാര്‍ഗമോ യാത്ര ചെയ്യുന്നവര്‍ മുന്‍കൂട്ടി ഓണ്‍ലൈന്‍ വഴി പെര്‍മിറ്റ് ഉറപ്പാക്കണം. വിദേശ സഞ്ചാരികള്‍ക്ക് പാസ്‌പോര്‍ട്ടും വിസയും ഇപ്പോഴും നിര്‍ബന്ധമാണ്.
SUMMARY: Anyone can now go to Lakshadweep; Police clearance and sponsor requirements waived, only online permit required for entry















