
ബെംഗളൂരു: ശാസ്ത്രവും സാങ്കേതിക വിദ്യയും വേഗത്തിൽ മുന്നേറുമ്പോൾ, അതിനൊപ്പം സൗന്ദര്യബോധം വികസിക്കാതെ പോകുന്നത് അപകടകരമായ അവസ്ഥയാണെന്ന് പ്രമുഖ ചിന്തകനും എഴുത്തുകാരനും കണ്ണൂർ സർവകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസറുമായ ഡോ. റഫീഖ് ഇബ്രാഹിം അഭിപ്രായപ്പെട്ടു. ഇത്തരം ഒരു സാമൂഹിക അവസ്ഥ സ്വേച്ഛാധിപത്യത്തിലേക്കാണ് നയിക്കുകയെന്നും, ജർമ്മനിയിലും ഇറ്റലിയിലും ഫാസിസം ഉയർന്നുവന്ന ചരിത്രം അതിന് ഉദാഹരണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മറ്റുള്ളവരുടെ ശബ്ദം കേൾക്കാനുള്ള ശേഷിയാണ് സൗന്ദര്യബോധത്തിന്റെ അടിസ്ഥാനം എന്ന് വ്യക്തമാക്കിയ അദ്ദേഹം, സാഹിത്യം കേവലം വിനോദമോ ലളിതമായ അവതരണമോ അല്ലെന്നും പറഞ്ഞു. നമ്മുടെതല്ല എന്ന് കരുതുന്ന അനുഭവങ്ങളെ പുറത്താക്കാതെ, അവയെ മുഖ്യധാരയിലേക്ക് കൊണ്ടുവരികയും, ഭാഷയ്ക്ക് പുറത്തുള്ള അനുഭവങ്ങളെ ഭാഷയിലേക്ക് പരിഭാഷപ്പെടുത്തുകയുമാണ് സാഹിത്യത്തിന്റെ ദൗത്യമെന്ന് അദ്ദേഹം പറഞ്ഞു.
ബെംഗളൂരു മലയാളി റൈറ്റേഴ്സ് ആൻഡ് ആർട്ടിസ്റ്റ്സ് ഫോറത്തിന്റെ 28-ാമത് വാർഷികാഘോഷത്തിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച “വൈഖരി” സാഹിത്യസമാഹാരം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എഴുത്തിന്റെ ശക്തി ക്രമപ്പെടുത്തി വച്ച അതിർത്തികളെ ലംഘിക്കുന്നതിലാണെന്നും, അധികാര വിരുദ്ധതയാണ് അതിന്റെ മാനദണ്ഡമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അധികാരസ്ഥാപനങ്ങളെ വെല്ലുവിളിക്കുകയും പ്രതിരോധിക്കുകയും ചെയ്തുകൊണ്ടാണ് എഴുത്തിന്റെ സ്വാതന്ത്ര്യം നിലനിൽക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ധിഷണയും സംസ്കാരവും പരിപോഷിപ്പിക്കുന്നതിലൂടെ മാനവികമായ ഉണർവ്വ് സൃഷ്ടിക്കുകയാണ് “വൈഖരി” പോലുള്ള സാഹിത്യപ്രവർത്തനങ്ങൾ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഡോ. റഫീഖ് ഇബ്രാഹിം “വൈഖരി”യുടെ കോപ്പി സുധാകരൻ രാമന്തളിക്ക് നൽകി പ്രകാശനം നിർവഹിച്ചു.
പരിപാടിയിൽ എഡിറ്റർ മുഹമ്മദ് കുനിങ്ങാട് സ്വാഗതം പറഞ്ഞു. ഫോറം പ്രസിഡൻ്റ് സതീഷ് തോട്ടശ്ശേരി അധ്യക്ഷത വഹിച്ചു. സുധാകരൻ രാമന്തളി, സെക്രട്ടറി ശാന്തകുമാർ എലപ്പുള്ളി, ഇന്ദിരാ ബാലൻ, തങ്കച്ചൻ പന്തളം, കെ. ആർ. കിഷോർ, രമ പ്രസന്ന പിഷാരടി, ബി. എസ്. ഉണ്ണികൃഷ്ണൻ, ബിന്ദു സജീവ്, ടി.പി. വിനോദ്, നവീൻ എസ്., ടോമി ആലുങ്കൽ എന്നിവർ പ്രസംഗിച്ചു.
രജനി നാരായണൻ, ഡോ. എൻ., മഞ്ജുഷ, മണി ചാവക്കാട് എന്നിവർ കവിതകൾ അവതരിപ്പിച്ചു.
അർച്ചനാ സുനിൽ നന്ദി അറിയിച്ചു.






