ചെന്നൈ: തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരിക്കാൻ ഡിഎംകെയും എഐഎഡിഎംകെയും ശ്രമിച്ചാൽ പാർട്ടിയിലെ എല്ലാ എംഎൽഎമാരും രാജിവയ്ക്കുമെന്ന് നടൻ വിജയ്‌യുടെ തമിഴക വെട്രി കഴകം മുന്നറിയിപ്പ്. സർക്കാർ രൂപീകരിക്കാൻ ഗവർണർ രാജേന്ദ്ര അർലേക്കർ അനുമതി നിഷേധിച്ചതിനു പിന്നാലെയാണ് തീരുമാനം.
തിരഞ്ഞെടുപ്പിൽ 108 സീറ്റുകൾ നേടി ടി.വി.കെ വലിയ മുന്നേറ്റമാണ് നടത്തിയത്. 118 പേരുടെ പിന്തുണ ഉറപ്പാക്കിയാൽ മാത്രമേ സർക്കാർ രൂപീകരിക്കാൻ അനുമതി നൽകൂവെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് ഗവർണർ. സർക്കാർ രൂപീകരിക്കാൻ അവകാശവാദമുന്നയിച്ച വിജയിയോട് 118 എം.എൽ.എമാരുടെ പിന്തുണക്കത്ത് ഹാജരാക്കാൻ ഗവർണർ ആർ.വി. അർലേക്കർ ആവശ്യപ്പെട്ടു. ഇതോടെയാണ് ഡി.എം.കെയും എ.ഐ.എഡി.എം.കെയും കൈകോർക്കുന്നു എന്ന സംശയം ടി.വി.കെ ക്യാമ്പിൽ ശക്തമായത്.
ഭൂരിപക്ഷം നേടാൻ ടിവികെയ്ക്ക് 10 സീറ്റുകൾ കൂടി ആവശ്യമുണ്ട്. ഇടതുപക്ഷവുമായും ചില ചെറിയ പാർട്ടികളുമായും ചർച്ചകൾ നടക്കുന്നുണ്ട്. അതോടൊപ്പം പാർട്ടി കോടതിയെ സമീപിക്കാൻ പദ്ധതിയിടുന്നതായും വൃത്തങ്ങൾ അറിയിച്ചു. കഴിഞ്ഞ ദിവസം രാവിലെ ഡിഎംകെ യോഗം ചേർന്നതോടെയാണ് അഭ്യൂഹം ഉടലെടുത്തത്. പാർട്ടി മേധാവി എംകെ സ്റ്റാലിനെ അടിയന്തര തീരുമാനങ്ങൾ എടുക്കാൻ പാർട്ടി അധികാരപ്പെടുത്തി. വീണ്ടും ഒരു തിരഞ്ഞെടുപ്പ് ഒഴിവാക്കുകയും സ്ഥിരതയുള്ള സർക്കാർ സ്ഥാപിക്കുകയും വർഗീയ ശക്തികൾക്ക് ഇടം നൽകാതിരിക്കുക എന്നിവയാണ് പ്രാഥമിക ലക്ഷ്യമെന്നും ഡിഎംകെ അറിയിച്ചു.
വിജയ് അധികാരത്തിലെത്തുന്നത് എഐഎഡിഎംകെ നേതാവ് എം.ജി.രാമചന്ദ്രൻ തമിഴ്നാട്ടിൽ ശക്തികേന്ദ്രമായതിനു സമാനമായ സാഹചര്യം സൃഷ്ടിക്കുമെന്നും ഡിഎംകെയ്ക്ക് അധികാരത്തിൽ തിരിച്ചെത്താൻ തടസമുണ്ടാക്കുമെന്നും ഡിഎംകെ ഭയപ്പെടുന്നതായാണ് സൂചനകള്‍. അതുകൊണ്ടുതന്നെ അതിജീവനത്തിന്റെ ഭാഗമായി ഡിഎംകെയുമായി ചർച്ച നടത്താൻ എഐഎഡിഎംകെയും സന്നദ്ധരായിട്ടുണ്ട്. ഡിഎംകെയുടെ പിന്തുണയോടെ അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമിയെ മുഖ്യമന്ത്രിയാക്കാനാണ് നീക്കമെന്നാണ് റിപ്പോർട്ട്. തമിഴ്‌നാട് രാഷ്ട്രീയത്തിൽ ഡി.എം.കെയും എ.ഐ.എഡി.എം.കെയും തമ്മിലുള്ള ശത്രുത അവസാനിപ്പിച്ച് ഒരു സഖ്യമുണ്ടായാൽ അത് സംസ്ഥാന രാഷ്ട്രീയത്തിൽ പുതിയ ചരിത്രമാകും.
SUMMARY: Shocking decision, all 108 MLAs will resign; Vijay’s TVK with a warning















