തിരുവനന്തപുരം: വിഴിഞ്ഞത്ത് 51 ഗ്രാം എംഡിഎംഎയും 2.6 ഗ്രാം കഞ്ചാവുമായി രണ്ട് പേരെ എക്സൈസ് അറസ്റ്റ് ചെയ്തു. കാസറഗോഡ് വെള്ളരികുണ്ട് ചിറ്റാരിക്കല്‍ പാലവയല്‍ മെയ്യാല്‍ വലിയ വീട്ടില്‍ ജിഷ്‌ണു (30), മലപ്പുറം കരുവാരകുണ്ട് കിഴക്കേത്തല പാറക്കല്‍ വീട്ടില്‍ സഹലു റഹ്‌മാൻ (36) എന്നിവരാണ് അറസ്റ്റിലായത്. നെയ്യാറ്റിൻകര എക്സൈസ് സംഘമാണ് ഇരുവരെയും പിടികൂടിയത്.
കോവളം, പൂവാർ എന്നിവിടങ്ങളിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ച് വില്പന നടത്തുന്നതിനായി എത്തിച്ച എംഡിഎംഎയാണ് പിടികൂടിയത്. കഴിഞ്ഞ ദിവസം വൈകുന്നേരം വൈകുന്നേരം അഞ്ചരയോടെ വിഴിഞ്ഞം മുക്കോല ഭാഗത്ത് നടത്തിയ വാഹനപരിശോധനയ്ക്കിടെയാണ് ഇവർ പിടിയിലായത്. വാടകയ്ക്കെടുത്ത ഐ ട്വന്‍റി കാറില്‍ എറണാകുളത്ത് നിന്നാണ് ഇവരെത്തിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
ജിഷ്‌ണുവിന്‍റെ കൈവശമുണ്ടായിരുന്ന ബാഗിലാണ് എംഡിഎംഎ സൂക്ഷിച്ചിരുന്നത്. സഹലുള്‍ റഹ്മാന്‍റെ കൈയിലായിരുന്നു കഞ്ചാവ്. ഇതിന് മാർക്കറ്റില്‍ മൂന്നരലക്ഷത്തോളം വിലയുണ്ടാകുമെന്ന് എക്സൈസ് പറഞ്ഞു. ഇവരില്‍ നിന്ന് മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു. ജിഷ്‌ണു നേരത്തെയും കഞ്ചാവുമായി പിടിയിലായിട്ടുണ്ട്. ഇവരെ വിശദമായി ചോദ്യം ചെയ്യുമെന്ന് എക്സൈസ് അറിയിച്ചു.
SUMMARY: Two people arrested with MDMA and cannabis in Vizhinjam















