ചെന്നൈ: തമിഴ്നാട്ടിൽ ടി.വി.കെ അദ്ധ്യക്ഷൻ വിജയ് മുഖ്യമന്ത്രിയാകും. വിജയ്ക്ക് ഭൂരിപക്ഷ പിന്തുണ ലഭിച്ചു. സിപിഐഎം സിപിഐ, വിസികെ എന്നീ രാഷ്ട്രീയ പാര്ട്ടികളുടെ പിന്തുണ ലഭിച്ചതോടെയാണ് സർക്കാർ രൂപീകരിക്കാനുളള കേവല ഭൂരിപക്ഷമായത്. സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിച്ച് 120 എം.എൽ.എമാരുടെ പിന്തുണക്കത്ത് വിജയ് ഗവർണർ രാജേന്ദ്ര ആർലേക്കർക്ക് കൈമാറി.
ആദ്യ രണ്ട് കൂടിക്കാഴ്ചയിലും 118 എം.എൽ.എമാരുടെ പിന്തുണക്കത്ത് ഗവർണർ വിജയിനോട് തേടിയിരുന്നു. ടി.വി.കെ- 108 കോൺഗ്രസ്-5, സി.പി.എം-2, സി.പി.ഐ-2, മുസ്ലിംലീഗ് -2, വി.സി.കെ -1 എന്നിങ്ങനെയാണ് എം.എൽ.എമാരുടെ പിന്തുണ. പിന്തുണക്കത്ത് കൈമാറിയതോടെ വിജയ്യെ സർക്കാർ രൂപീകരിക്കാൻ ഗവർണർ ഉടൻ ക്ഷണിച്ചേക്കും, അങ്ങനെയെങ്കിൽ നാളെ രാവിലെ 11 മണിക്ക് വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. നെഹ്റു സ്റ്റേഡിയത്തിലായിരിക്കും സത്യപ്രതിജ്ഞ.
പിന്തുണ നൽകിയതിൽ നന്ദി അറിയിക്കാൻ സിപിഎം, സിപിഐ ഓഫീസുകളിൽ വിജയ് എത്തി. നിരവധി പാർട്ടി പ്രവർത്തകരും വിജയ്ക്കൊപ്പമുണ്ടായിരുന്നു. സഖ്യമില്ലെന്നും പുറത്ത് നിന്നും പിന്തുണയാണ് നൽകുന്നതെന്നും മന്ത്രിസഭയിൽ ചേരില്ലെന്നും ഇടതു പാർട്ടികൾ അറിയിച്ചു. കോൺഗ്രസ് ഇടപെടലിലാണ് മുസ്ലിം ലീഗ് ടിവികെയെ പിന്തുണയ്ക്കുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിയുടെ തമിഴക വെട്രി കഴകം മികച്ച മുന്നേറ്റമാണ് നടത്തിയത്. 234 സീറ്റുകളിൽ 108 എണ്ണം സ്വന്തമാക്കി. എന്നാൽ, കേവല ഭൂരിപക്ഷത്തിന് 10 സീറ്റുകൾ കൂടി ടിവികെയ്ക്ക് ആവശ്യമായി വന്നു.
വ്യാഴാഴ്ച നടന്ന കൂടിക്കാഴ്ചയിൽ, 113 എംഎൽഎമാരെ മാത്രം വച്ച് നിങ്ങൾ എങ്ങനെ സർക്കാർ രൂപീകരിക്കുമെന്നും ഏതൊക്കെ പാർട്ടികൾ നിങ്ങളെ പിന്തുണയ്ക്കുമെന്നും ഗവർണർ ചോദിച്ചിരുന്നു. അന്ന് വിജയ് നൽകിയ മറുപടിയിൽ ഗവർണർ തൃപ്തനായിരുന്നില്ല. തുടർന്ന് വിജയ് മറ്റ് പാർട്ടികളുടെ പിന്തുണ തേടുകയായിരുന്നു.
SUMMARY: Opposition crisis resolved; Vijay to become Chief Minister, oath-taking tomorrow















