ന്യൂഡൽഹി: ഭീകരാക്രമണ സാധ്യതയുണ്ടെന്ന ഇന്‍റലിജൻസ് റിപ്പോർട്ടിനെ തുടർന്ന് ഡൽഹിയിൽ കനത്ത ജാഗ്രത. പ്രധാന സ്ഥലങ്ങളിൽ ഡൽഹി പോലീസും സുരക്ഷാ ഏജൻസികളും നിരീക്ഷണം ശക്തമാക്കിക്കഴിഞ്ഞു. ബി.ജെ.പി ആസ്ഥാനത്തിനു നേരെ ആക്രമണ സാധ്യതയുണ്ടെന്ന സൂചനയെ തുടർന്ന് അതീവ സുരക്ഷയാണ് പാർട്ടി ആസ്ഥാനത്തും അതിനു ചുറ്റുമുള്ള സർക്കാർ സ്ഥാപനങ്ങൾക്കും ഒരുക്കിയത്.
ചാവേർ ആക്രമണങ്ങൾ, വാഹനങ്ങളിൽ നിന്നുള്ള ഇംപ്രൊവൈസിഡ് സ്ഫോടക വസ്തുക്കൾ, വെടിവെപ്പുകൾ, എന്നിവയിലൂടെ മധ്യ ഡൽഹിയിലെ പ്രമുഖ ഓഫീസുകളെയും തിരക്കേറിയ പ്രദേശങ്ങളെയും ലക്ഷ്യം വെക്കാൻ സാധ്യതയുണ്ടെന്ന് ഏജൻസികൾക്ക് മുന്നറിയിപ്പ് ലഭിച്ചിട്ടുണ്ട്. ദുർബലമായ ക്രമസമാധാനപാലനം ഉള്ള ജനവാസ കേന്ദ്രങ്ങളിലും പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
പാക് രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്‌ഐയുടെ നിർദ്ദേശപ്രകാരം പ്രവർത്തിക്കുന്നതായി ആരോപിക്കപ്പെടുന്ന പാകിസ്ഥാൻ ഗുണ്ടാസംഘ-ഭീകര പ്രവർത്തകൻ ഷഹസാദ് ഭട്ടിയുമായി ബന്ധപ്പെട്ട ഒരു മൊഡ്യൂൾ ദല്‍ഹി പോലീസ് സ്‌പെഷ്യൽ സെൽ പിടിച്ചെടുത്തതിന് ആഴ്ചകൾക്ക് ശേഷമാണ് ഏറ്റവും പുതിയ മുന്നറിയിപ്പ് വന്നത്. കേസുമായി ബന്ധപ്പെട്ട് ഒമ്പത് പേര്‍ അറസ്റ്റിലായിട്ടുണ്ട്. ചോദ്യം ചെയ്യലിൽ, മൊഡ്യൂളിലെ അംഗങ്ങൾ ഡൽഹിയിൽ ലക്ഷ്യമിട്ടുള്ള കൊലപാതകങ്ങൾ ആസൂത്രണം ചെയ്യുന്നതായി ഉദ്യോഗസ്ഥർ കണ്ടെത്തിയതായി റിപ്പോർട്ടുണ്ട്.
SUMMARY: Terrorist attack threat in Delhi; High alert issued















