കൊച്ചി: അവയവദാനത്തിന്‍റെ മറവില്‍ വ്യാജരേഖകള്‍ ചമച്ച് അവയവ കച്ചവടം നടത്തിയ കേസിലെ മുഖ്യപ്രതി നജീബ് പിടിയില്‍. ഒളിവിലായിരുന്ന കാസറഗോഡ് സ്വദേശി നജീബിനെ ഗാസിയാബാദില്‍ നിന്നാണ് എറണാകുളം റൂറല്‍ പോലീസ് പിടികൂടിയത്. ഇയാളെ വൈകാതെ കൊച്ചിയിലെത്തിച്ച് വിശദമായി ചോദ്യം ചെയ്യും.
കൊച്ചിയിലാണ് തട്ടിപ്പ് നടന്നത്. പോലീസ് അന്വേഷണം ആരംഭിച്ചപ്പോള്‍ തന്നെ പ്രതി ഡല്‍ഹിയിലേക്ക് കടന്നിരുന്നു. ഇവിടെ നിന്ന് വിദേശത്തേക്ക് പോകാനായിരുന്നു തീരുമാനമെന്ന് സംശയിക്കുന്നു. ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചതോടെയാണ് ഗാസിയാബാദിലേക്ക് എത്തിയത്. ഇയാള്‍ക്ക് തമിഴ്‌നാട്ടിലും മറ്റും അവയവദാന തട്ടിപ്പ് റാക്കറ്റുകളുണ്ടെന്നാണ് വിവരം.
ജനപ്രതിനിധികളുടെയും പോലീസിന്‍റെയും പേരില്‍ രേഖകള്‍ ചമച്ചായിരുന്നു ഇയാള്‍ അവയക്കച്ചവടം നടത്തിയിരുന്നതെന്ന് പോലീസ് പറയുന്നു. മെഡിക്കല്‍ ടൂറിസത്തിന്‍റെ മറവിൽ ഏജന്‍റുമാര്‍ വഴി അവയവദാനത്തിനുള്ള ആളുകളെ കണ്ടെത്തിയിരുന്നത് നജീബായിരുന്നു. അവയവദാനത്തിന് കാത്തിരിക്കുന്ന സമ്പന്നരെ സമീപിച്ച ശേഷം അതിവേഗം അവയവദാതാവിനെ ഉറപ്പാക്കാന്‍ വന്‍ തുകയ്ക്ക് ഇടപാട് ഉറപ്പിക്കും. അതിന് ശേഷം സാമ്പത്തികമായി പ്രതിസന്ധി നേരിടുന്നവരുടെ അവയവദാനത്തിന്റെ രേഖകള്‍ വ്യാജമായി നിര്‍മിച്ചാണ് തട്ടിപ്പ് നടത്തിയിരുന്നത്. അവയവം നല്‍കുന്നവര്‍ക്ക് സ്വീകര്‍ത്താവില്‍ നിന്നും വാങ്ങുന്ന പണത്തിന്റെ ചെറിയൊരു ഭാഗമേ നല്‍കൂ.
കേസില്‍ നജീബിന്റെ ഭാര്യ കുന്നത്തുനാട് സ്വദേശി റഷീദയെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കേസിലെ മറ്റ് പ്രതികളായ സണ്ണി വര്‍ഗീസ്, സിനി വര്‍ഗീസ്, ശ്രീജ, സുധീര്‍, വിനോദ് എന്നിവര്‍ റിമാന്‍ഡിലാണ്. ജില്ലാ പോലീസ് മേധാവി കെ എസ് സുദര്‍ശന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
SUMMARY: Organ donation fraud: Main accused Najeeb arrested in Ghaziabad















