വാഷിംഗ്‌ടണ്‍: ഇറാനിനെതിരെ കടുത്ത മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാള്‍ഡ് ട്രംപ്. നിലവിലെ സാഹചര്യം ‘കൊടുങ്കാറ്റിന് മുമ്പുള്ള ശാന്തത’ മാത്രമാണെന്ന് വിശേഷിപ്പിച്ച ട്രംപ്, ഇറാൻ്റെ ഭാഗത്തുനിന്നുള്ള പ്രകോപനപരമായ നീക്കങ്ങള്‍ തുടർന്നാല്‍ തിരിച്ചടി കനത്തതായിരിക്കുമെന്ന് സൂചന നല്‍കി.
‘ഓപ്പറേഷൻ സ്ലഡ്ജ് ഹാമർ’ എന്ന പേരില്‍ ഇറാനിലെ ആണവ കേന്ദ്രങ്ങളും സൈനിക താവളങ്ങളും ലക്ഷ്യമിട്ട് വ്യോമാക്രമണം പുനരാരംഭിക്കാൻ അമേരിക്ക പദ്ധതിയിടുന്നതായാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന കപ്പലുകള്‍ക്ക് ടോള്‍ ഏർപ്പെടുത്താനുള്ള ഇറാന്റെ നീക്കമാണ് പുതിയ തർക്കങ്ങള്‍ക്കുള്ള പ്രധാന കാരണം.
യുദ്ധകാലത്തുണ്ടായ സാമ്പത്തിക നഷ്ടം നികത്തുന്നതിനായി കടലിടുക്കില്‍ പ്രൊഫഷണല്‍ ട്രാഫിക് മാനേജ്‌മെന്റ് സംവിധാനം ഏർപ്പെടുത്തുമെന്നും ഇതിലൂടെ പോകുന്ന കപ്പലുകളില്‍ നിന്ന് ഫീസ് ഈടാക്കുമെന്നും ഇറാൻ പാർലമെന്റ് ഉന്നത ഉദ്യോഗസ്ഥൻ ഇബ്രാഹിം അസീസി വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇറാന്റെ ടോള്‍ പിരിക്കാനുള്ള നീക്കം അന്താരാഷ്ട്ര നാവിക നിയമങ്ങളുടെ ലംഘനമാണെന്നാണ് അമേരിക്കയുടെ വിലയിരുത്തല്‍.
തങ്ങളുമായി സഹകരിക്കുന്ന രാജ്യങ്ങള്‍ക്കും വാണിജ്യ കപ്പലുകള്‍ക്കും മാത്രമേ ഈ റൂട്ടിലൂടെ സുരക്ഷിതമായ യാത്ര അനുവദിക്കൂ എന്ന നിലപാടിലാണ് ഇറാൻ. ശത്രുരാജ്യങ്ങളുടെ സൈനിക വിമാനങ്ങളോ കപ്പലുകളോ ഈ വഴി കടന്നുപോകാൻ അനുവദിക്കില്ലെന്ന് ഇറാൻ വൈസ് പ്രസിഡന്റ് മുഹമ്മദ് റെസ ആരിഫ് ആവർത്തിച്ചു.ഹോർമുസ് കടലിടുക്കില്‍ പുതിയ നിയന്ത്രണ മേഖലകള്‍ ഉള്‍ക്കൊള്ളുന്ന ഭൂപടം ഇറാനിയൻ റെവല്യൂഷണറി ഗാർഡ് കോർപ്സ് പുറത്തുവിട്ടിട്ടുണ്ട്. ഇതാണ് ഡൊണാള്‍ഡ് ട്രംപിനെ പ്രകോപിപ്പിച്ചത്.
‘This is the calm before the storm’; Trump warns Iran
















