ബെംഗളൂരു: അനധികൃതമായി വെടിയുണ്ടകൾ കൈവശം വച്ച പ്രവാസി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ബെംഗളൂരു ആർ.ടി. നഗർ സ്വദേശിയായ അർമാൻ മുത്തഹാർ (34) ആണ് അറസ്റ്റിലായത്. ഏപ്രിൽ 28-നാണ് നഗരത്തിലെ ജയമഹൽ പാലസ് ഹോട്ടലിലെ അർമാൻ താമസിച്ചിരുന്ന മുറിയിൽനിന്ന് ഏഴ് വെടിയുണ്ടകൾ കണ്ടെത്തിയിരുന്നു. തുടര്‍ന്നു ഹോട്ടൽ മാനേജർ നല്‍കിയ പരാതിയിലാണ് അറസ്റ്റ്.
ഏപ്രിൽ 27നു ഹോട്ടലിൽ എത്തിയ യുവാവ് 28നു ചെക്കൗട്ട് ചെയ്തു പോയി. പിന്നീടു യുവാവ് ഹോട്ടൽ ജീവനക്കാരനെ വിളിച്ചു താൻ മാഗസിനും വെടിയുണ്ടകളും മറന്നുവച്ചെന്നും സുരക്ഷിതമായി എടുത്തുവയ്ക്കാനും ആവശ്യപ്പെട്ടു. ഒരു മണിക്കൂറിനകം എത്തി വാങ്ങാമെന്നും അറിയിച്ചു. എന്നാൽ, പിന്നീടിത് തിരിച്ചെടുക്കാൻ യുവാവ് ഹോട്ടലിലെത്തിയില്ല. തുടർന്ന് സംഭവത്തിൽ സംശയംതോന്നിയ ഹോട്ടൽ മാനേജർ പ്രകാശ് കഴിഞ്ഞ ദിവസം പോലീസിൽ പരാതി നൽകുകയായിരുന്നു.
പോലീസ് സ്ഥലത്തെത്തി നടത്തിയ അന്വേഷണത്തിൽ, വെടിയുണ്ടകൾ പ്രതി അനധികൃതമായി കൈവശം വെച്ചതായി കണ്ടെത്തി. യുഎസിൽ തന്റെ കൈവശം ലൈസൻസുള്ള തോക്കുകൾ ഉണ്ടെന്നും ഇന്ത്യയിലേക്കു വന്നപ്പോൾ അബദ്ധത്തിൽ വെടിയുണ്ടകൾ ലഗേജിൽ വച്ചതാണെന്നുമായിരുന്നു യുവാവിന്റെ വിശദീകരണം. എന്നാല്‍ അമേരിക്കയിലെ തോക്കിന്റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട നിയമപരമായ രേഖ ലഭിക്കാൻ പ്രതിയുടെ കുടുംബത്തിനെ ബന്ധപ്പെട്ടുവെങ്കിലും പോലീസിനു വ്യക്തത ലഭിച്ചിരുന്നില്ല. തുടർന്നാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽവിട്ടു.
SUMMARY: Bullets in hotel room; A non-resident youth was arrested
















