ബെംഗളൂരു: ബെംഗളൂരു ആനെക്കലില്‍ നിർമിക്കുന്ന അന്താരാഷ്ട്ര നിലവാരത്തിലുള്ള പുതിയ ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ ശിലാസ്ഥാപനം മുഖ്യമന്ത്രി സിദ്ധരാമയ്യ നിർവഹിച്ചു. ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ, ആഭ്യന്തരമന്ത്രി ജി.പരമേശ്വര, ഭവനവകുപ്പ് മന്ത്രി സമീർ അഹമ്മദ് ഖാൻ, കെഎച്ച്ബി ചെയർമാൻ ശിവലിംഗെഗൗഡ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
നഗരത്തിൽ നിന്ന് 30 കിലോമീറ്റർ മാറി സൂര്യനഗറിൽ ‘കെഎച്ച്ബി സൂര്യ ക്രീഡ ഗ്രാമ’ എന്ന പേരിൽ കർണാടക ഹൗസിങ് ബോർഡ് (കെഎച്ച്ബി) ആണ് സ്റ്റേഡിയം നിർമിക്കുന്നത്. വലിയ സംഗീത പരിപാടികളും സംഘടിപ്പിക്കാൻ അനുയോജ്യമായ രീതിയിലാകും സ്റ്റേഡിയം നിർമിക്കുക.
രാജ്യത്തെ രണ്ടാമത്തെ വലിയ സ്റ്റേഡിയമായിരിക്കും ഇത്. ഗുജറാത്തിലെ നരേന്ദ്രമോദിസ്റ്റേഡിയമാണ് നിലവിൽ രാജ്യത്തെ വലിയ സ്റ്റേഡിയം. 943 കോടി രൂപ ചെലവിൽ നിർമിക്കുന്ന സ്റ്റേഡിയത്തിൽ 80,000 പേർക്ക് ഇരിക്കാനുള്ള ശേഷിയുണ്ടാകും. നിർമാണത്തിനുള്ള ഫണ്ട് മുഴുവൻ വഹിക്കുന്നത് ഹൗസിങ് ബോർഡാണ്. സർക്കാർ സാമ്പത്തിക സഹായമില്ലാതെയാണ് നിർമാണം. ക്രിക്കറ്റ് സ്റ്റേഡിയത്തിനു പുറമേ ഇൻഡോർ, ഔട്ട് ഡോർ സ്പോർട്സ് ഗ്രൗണ്ടുകൾ, 3000 സീറ്റുള്ള കൺവൻഷൻ സെന്റർ, നീന്തൽക്കുളങ്ങൾ തുടങ്ങിയവ രണ്ടാംഘട്ടത്തിൽ നിർമിക്കും.
ബെംഗളൂരുവിൽ നിലവിൽ അന്താരാഷ്ട്ര സ്റ്റേഡിയം ഇല്ലെന്ന കുറവ് പുതിയ സ്റ്റേഡിയം പരിഹരിക്കുമെന്ന് സിദ്ധരാമയ്യ പറഞ്ഞു. ചിന്നസ്വാമി സ്റ്റേഡിയത്തിൽ കഴിഞ്ഞ വർഷം ദുരന്തമുണ്ടായപ്പോൾ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഒരു സ്റ്റേഡിയം നിർമിക്കേണ്ടതിന്റെ ആവശ്യകത തനിക്ക് ബോധ്യപ്പെട്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. 2025 ജൂൺ നാലിന് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ ഐ.പി.എൽ. കിരീടനേട്ടത്തിന്റെ ആഘോഷത്തിനിടക്കാണ് ചിന്നസ്വാമി സ്റ്റേഡിയത്തിൽ 11 ക്രിക്കറ്റ് ആരാധകർ ഉന്തിലും തള്ളിലും പെട്ട് മരിച്ച ദുരന്തമുണ്ടായത്.
ആനേക്കലിൽ അന്താരാഷ്ട്ര സ്റ്റേഡിയം നിർമിക്കുന്നതോടെ മേഖലയിലെ ടൂറിസം സാധ്യതകൾ വികസിക്കുമെന്നും തൊഴിലവസരങ്ങള്‍ കൂടുമെന്നും സമീപഗ്രാമങ്ങൾ സാമ്പത്തികമായി അഭിവൃദ്ധിപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രദേശത്ത് ടൗൺഷിപ് വികസനത്തിന്റെ ഭാഗമായി സൂര്യ ഷൈൻ, സൂര്യ ഡിവൈൻ എന്നീ റസിഡൻഷ്യൽ പദ്ധതികളുടെ ശിലാസ്ഥാപനവും നടത്തി.
SUMMARY: The excitement of the game is now in the air; Foundation stone laid for the international cricket stadium in Bengaluru
















