ഇടുക്കി: ധീരജ് വധക്കേസിലെ ഒന്നാം പ്രതിയായ നിഖില്‍ പൈലിയെ ഇടുക്കി ഡിസിസി അംഗമായി നാമനിർദേശം ചെയ്തു. നിഖില്‍ പൈലി ഉള്‍പ്പെടെ അഞ്ച് പേരെ ഡിസിസി അംഗങ്ങളാക്കിക്കൊണ്ട് ഇടുക്കി ഡിസിസി പ്രസിഡന്റ് സി.പി. മാത്യു അതത് മണ്ഡലം, ബ്ലോക്ക് പ്രസിഡന്റുമാരെ വിവരമറിയിച്ചു.
കുമളി സ്വദേശികളായ ജോയി വടക്കേടം, മജോ കാരിമുട്ടം, വർക്കി ആലക്കാപറമ്പില്‍, കാഞ്ചിയാർ സ്വദേശിയായ മാമ്പ്രയില്‍ ജോർജ് ജോസഫ് എന്നിവരാണ് പട്ടികയിലുള്ള മറ്റ് നാല് പേർ. കണ്ണൂർ സ്വദേശിയായ ധീരജ് രാജേന്ദ്രൻ 2022 ജനുവരി 10-നാണ് പൈനാവ് ഗവണ്‍മെന്റ് എൻജിനീയറിങ് കോളേജില്‍ വെച്ച് കുത്തേറ്റ് മരിക്കുന്നത്.
കേസില്‍ നിഖില്‍ പൈലി അടക്കം എട്ട് കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ പോലീസ് പിടികൂടിയിരുന്നു. നിലവില്‍ ഇവർ ജാമ്യത്തിലാണ്. കേസിന്റെ തുടക്കം മുതല്‍ തന്നെ പ്രതികള്‍ക്ക് അനുകൂലമായ നിലപാടാണ് ജില്ലയിലെ കോണ്‍ഗ്രസ് നേതൃത്വം സ്വീകരിച്ചിരുന്നത്.
ഡിസിസി അംഗമായി നിയമിതനായതിന് പിന്നാലെ കോണ്‍ഗ്രസ് നേതൃത്വത്തോട് നന്ദി രേഖപ്പെടുത്തി നിഖില്‍ പൈലി സമൂഹമാധ്യമങ്ങളില്‍ കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്. തീരുമാനത്തെ പൂർണമായി ന്യായീകരിച്ച് ഇടുക്കി ഡിസിസി പ്രസിഡന്റ് സി.പി. മാത്യു രംഗത്തെത്തി. നിഖില്‍ പൈലിയെ ഉള്‍പ്പെടുത്തിയതില്‍ തെറ്റില്ലെന്നും, ധീരജിനെ കുത്താൻ ഉപയോഗിച്ച കത്തി കണ്ടെത്താൻ പോലീസിന് ഇതുവരെ സാധിച്ചിട്ടില്ലെന്നുമാണ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ സി.പി. മാത്യു പറഞ്ഞത്.
SUMMARY: Nikhil Paily, the first accused in the Dheeraj murder case, is a member of Idukki DCC
















