കൊച്ചി: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയൻ ഉള്‍പ്പെട്ട മാസപ്പടി വിവാദത്തില്‍ കൊച്ചിൻ മിനറല്‍സ് ആൻഡ് റൂട്ടൈല്‍ ലിമിറ്റഡിന് തിരിച്ചടി. കമ്പനിക്കെതിരായ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം റദ്ദാക്കണമെന്ന ആവശ്യവുമായി സി.എം.ആർ.എല്ലും ഉദ്യോഗസ്ഥരും സമർപ്പിച്ച ഹർജികള്‍ കേരള ഹൈക്കോടതി തള്ളി. ഇതോടെ ഇ.ഡി അന്വേഷണത്തിന്മേല്‍ നേരത്തെയുണ്ടായിരുന്ന സ്റ്റേ നീങ്ങി.
വരും ദിവസങ്ങളില്‍ സി.എം.ആർ.എല്‍ ഉദ്യോഗസ്ഥർ ചോദ്യം ചെയ്യലിനായി ഇ.ഡിക്ക് മുന്നില്‍ ഹാജരാകേണ്ടി വരും. വീണയുടെ ഉടമസ്ഥതയിലുള്ള ഐടി കമ്പനിയായ എക്‌സലോജിക് എന്ന സ്ഥാപനത്തിന് സിഎംആർഎല്‍ വൻതുക നിയമവിരുദ്ധമായി നല്‍കിയെന്നതാണ് പ്രധാന ആരോപണം. ഈ ആരോപണങ്ങളില്‍ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച നിരവധി ഹർജികള്‍ വിജിലൻസ് കോടതികളും പിന്നീട് ഹൈക്കോടതിയും തള്ളിയിട്ടുണ്ട്.
എന്നാല്‍ ഇഡിയും സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസും ആരോപണങ്ങള്‍ അന്വേഷിക്കുന്നുണ്ട്. സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള കേന്ദ്ര ഏജൻസിയുടെ അന്വേഷണവുമായി ബന്ധപ്പെട്ട് ഇഡി തങ്ങള്‍ക്കെതിരെ ആരംഭിച്ച നടപടികള്‍ റദ്ദാക്കണമെന്നും ഹർജിക്കാർ ആവശ്യപ്പെട്ടിരുന്നു. സിഎംആർഎല്ലും നാല് ഉദ്യോഗസ്ഥരുമാണ് ഹർജികള്‍ ഫയല്‍ ചെയ്തിരുന്നത്.
SUMMARY: CMRL case involving Veena Vijayan: High Court rejects plea to quash ED investigation
















