തിരുവനന്തപുരം: പിണറായി വിജയന്റെ മകള്‍ ടി വീണയുമായി ബന്ധപ്പെട്ട മാസപ്പടിക്കേസില്‍ മുന്‍മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ വീട്ടിലും ഇ ഡി റെയ്ഡ്. കോട്ടൂളിയിലെ വീട്ടിലാണ് റെയ്ഡ് നടക്കുന്നത്. പിണറായി വിജയന്റെ തിരുവനന്തപുരത്തെയും കണ്ണൂരിലെയും വീടുകളിലടക്കം 12 ഇടങ്ങളിലാണ് ഒരേ സമയം പരിശോധന നടക്കുന്നത്.
മാസപ്പടിക്കേസിലെ തുടര്‍നടപടികള്‍ അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് സിഎംആര്‍എല്‍ അടക്കമുള്ളവര്‍ നല്‍കിയ ഹർജി കഴിഞ്ഞ ദിവസം ഹൈക്കോടതി തള്ളിയിരുന്നു. ഇഡിക്ക് തുടര്‍ അന്വേഷണവുമായി മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി ഇന്നലെ വൈകുന്നേരത്തോടെ പച്ചക്കൊടി കാട്ടിയതിന് തൊട്ടുപിന്നാലെയാണ് ഇന്ന് പുലര്‍ച്ചെ തന്നെ അന്വേഷണ സംഘം പരിശോധന ആരംഭിച്ചത്. എസ്‌എഫ്‌ഐഒ നേരത്തെ ഈ കേസില്‍ അന്വേഷണം നടത്തിവരികയായിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇപ്പോഴത്തെ ഇഡി ഇടപെടല്‍.
തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുള്ള പിണറായി വിജയന്റെ വാടക വീട്ടിലും കണ്ണൂര്‍ പിണറായി പണ്ട്യാലമുക്കിലെ വസതിയിലുമാണ് പരിശോധന നടക്കുന്നത്. തിരുവനന്തപുരത്തെ വീട്ടില്‍ പരിശോധന നടക്കുന്ന സമയത്ത് പിണറായി വിജയനും മകള്‍ വീണയും ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങള്‍ വീട്ടിലുണ്ടെന്നാണ് ലഭിക്കുന്ന വിവരം. റെയ്ഡിന് മുന്നോടിയായി കേന്ദ്രസേനയെ വിന്യസിച്ച് കനത്ത സുരക്ഷയും പ്രദേശത്ത് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
SUMMARY: ED raids former minister Muhammad Riyaz’s house
















