കണ്ണൂർ: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബ് വധക്കേസില്‍ കോടതി മാറ്റണമെന്ന പ്രതികളുടെ ആവശ്യം തള്ളി കോടതി. കേസിന്റെ വിചാരണ തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതി മൂന്നില്‍ നിന്ന് മാറ്റി മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്നായിരുന്നു പ്രതികളുടെ ആവശ്യം. എന്നാല്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഹര്‍ജി തള്ളി.
കേസില്‍ സെഷന്‍സ് കോടതി പ്രതികളുടെ ജാമ്യം റദ്ദാക്കിയിരുന്നു. പിന്നീട് ഹൈക്കോടതിയാണ് പ്രതികളുടെ ജാമ്യം പുനഃസ്ഥാപിച്ചത്. തുടര്‍ന്ന് പ്രതികള്‍ അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ നടക്കുന്ന വിചാരണ, മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഹര്‍ജി നല്‍കി. വിചാരണ കോടതി പ്രോസിക്യൂഷന് അനുകൂലമായ നിലപാട് സ്വീകരിക്കുന്നുവെന്നാണ് പ്രതികള്‍ ആരോപിച്ചിരുന്നത്. കേസില്‍ വിചാരണ വൈകിപ്പിക്കാന്‍ പ്രതികള്‍ ശ്രമിക്കുന്നതായും ആരോപണമുണ്ട്.
2018 ഫെബ്രുവരി 12നാണ് ഷുഹൈബിനെ സി പി എം പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയത്. ആകാശ് തില്ലങ്കേരി അടക്കം 17 പ്രതികളാണ് കേസിലുള്ളത്. ഷുഹൈബ് വധക്കേസിന്റെ വിചാരണാ നടപടികള്‍ നിലവില്‍ പ്രാരംഭ ഘട്ടത്തിലാണ്. കേസിലെ ഒന്നാം സാക്ഷിയുടെ വിസ്താരം മാത്രമാണ് ഇതുവരെ പൂര്‍ത്തിയായിട്ടുള്ളത്.
SUMMARY: Shuhaib murder case: Setback for the defense, petition to change trial court rejected
















