ബെംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിലെ ബണ്ട്വാളിൽ പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് 21-കാരിയെ ബന്ധുവായ യുവാവ് വെട്ടിക്കൊന്നു. ബി.സി. റോഡ് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപം വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം. ബണ്ട്വാളിലെ ഉലി ഗ്രാമത്തിലെ ലാവണ്യ ആണ് കൊല്ലപ്പെട്ടത്. ബന്ധുവായ ചേതൻ ആണ് വെട്ടിക്കൊലപ്പെടുത്തിയത്.
കല്ലഡ്കയിലെ ഒരു സ്വകാര്യ നഴ്‌സിംഗ് ഹോമിൽ ജോലി ചെയ്തിരുന്ന ലാവണ്യ ബസ് കാത്തുനിൽക്കുന്നതിനിടെ പ്രതി മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് ആക്രമിച്ച ശേഷം സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. ലാവണ്യയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പോലീസ് സൂപ്രണ്ട് അരുൺ കെ ഉൾപ്പെടെയുള്ള മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ കുറ്റകൃത്യം നടന്ന സ്ഥലം സന്ദർശിച്ചു. പ്രതി ചേതൻ ആണെന്നും ഇയാൾ യുവതിയുടെ അകന്ന ബന്ധുവാണെന്നും പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രണയാഭ്യർത്ഥന നിരസിച്ചതാണ് ആക്രമണത്തിന് പിന്നിലെന്നും സംശയിക്കുന്നതായി പോലീസ് പറഞ്ഞു. പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണത്തിനായി പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. ഒളിവിൽ പോയ പ്രതിക്കായി പോലീസ് വ്യാപക തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. ബസ് സ്റ്റാൻഡിലെയും സമീപ സ്ഥാപനങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ അന്വേഷണ ഉദ്യോഗസ്ഥർ പരിശോധിച്ചുവരികയാണ്.
SUMMARY: Another love affair; Woman hacked to death while waiting for bus in Mangaluru
















