റാവലാകോട്ട്: പാക് അധിനിവേശ കശ്മീരിൽ ജനങ്ങൾക്കെതിരെ പാകിസ്ഥാൻ സൈന്യം നടത്തുന്ന അതിക്രമങ്ങൾ രൂക്ഷമാകുന്നു. റാവലാക്കോട്ടിലെ ഈദ്ഗാഹ് ഗ്രൗണ്ടിൽ ഒത്തുകൂടിയ ആയിരക്കണക്കിന് പ്രതിഷേധക്കാർക്ക് നേരെ സൈന്യം നടത്തിയ വെടിവെപ്പിൽ 16 പേർ കൊല്ലപ്പെട്ടു. 37 ഓളം പേർക്ക് ഗുരുതരമായി പരുക്കേറ്റു.
അരി, ഗോതമ്പ്, വൈദ്യുതി തുടങ്ങിയ അവശ്യവസ്തുക്കളുടെ വിലവർദ്ധനയ്ക്കെതിരെയും അടിസ്ഥാന മനുഷ്യാവകാശങ്ങൾക്കു വേണ്ടിയും സമാധാനപരമായി തുടങ്ങിയ പ്രക്ഷോഭം, സൈന്യം ജനക്കൂട്ടത്തിന് നേരെ വെടിയുതിർത്തതോടെ ചോരക്കളമായി മാറുകയായിരുന്നു. പാകിസ്ഥാന്റെ തുടർച്ചയായ അധിനിവേശത്തിനും ജനദ്രോഹ നയങ്ങൾക്കുമെതിരെ മുദ്രാവാക്യം വിളികളുമായി അറുപതിനായിരത്തിനും എഴുപതിനായിരത്തിനും ഇടയിൽ ആളുകളാണ് റാവലകോട്ടിൽ ഒത്തുകൂടിയത്.
ചൊവ്വാഴ്ച പാക് അധീന കശ്മീരിൽ പ്രക്ഷോഭകരും സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 30 പേർ കൊല്ലപ്പെടുകയും ഇരുന്നൂറോളം പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സൈനിക നടപടിയിൽ നീതി ഉറപ്പാക്കണമെന്ന ആവശ്യവുമായി ജനങ്ങൾ വീണ്ടും തെരുവിലിറങ്ങിയത്. മേഖലയിൽ ഇപ്പോഴും സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. തുടർച്ചയായി ഉണ്ടാകുന്ന ഇത്തരം വെടിവെപ്പുകളും മരണങ്ങളും പാക് അധിനിവേശ കശ്മീരിലെ സ്ഥിതിഗതികൾ അതീവ ഗുരുതരമാക്കിയിരിക്കുകയാണ്. പട്ടിണിയും വിലക്കയറ്റവും മൂലം പൊറുതിമുട്ടിയ ജനങ്ങൾ തെരുവിലിറങ്ങുമ്പോൾ, അവരെ സംരക്ഷിക്കേണ്ട സൈന്യം തന്നെ അവർക്ക് നേരെ തോക്കെടുക്കുന്ന നടപടിക്കെതിരെ അന്താരാഷ്ട്ര തലത്തിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്. പ്രദേശത്ത് അശാന്തി പടരുമ്പോൾ മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ നടപടിയെടുക്കാൻ പാകിസ്ഥാൻ ഭരണകൂടം തയാറാകണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
SUMMARY: Army brutality against protesters in Pakistan-occupied Kashmir again; 16 dead, many injured
















