തിരുവനന്തപുരം: സിഎംആർഎല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ അതീവ നിർണ്ണായക നീക്കവുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. മുൻ മുഖ്യമന്ത്രിയുടെ മകള്‍ വീണാ ടിയുടെ തിരുവനന്തപുരം എംജി റോഡിലുള്ള എച്ച്‌ഡിഎഫ്‌സി ബാങ്കിലെ ലോക്കറാണ് ഇഡി ഉദ്യോഗസ്ഥർ തുറന്ന് പരിശോധിക്കുന്നത്.
രാവിലെ പത്ത് മണിയോടെ ബാങ്കിലെത്തിയ ഇഡി സംഘം നിലവില്‍ ലോക്കറിലെയും വീണയുടെ മരവിപ്പിച്ച ബാങ്ക് അക്കൗണ്ടുകളിലെയും പരിശോധനകള്‍ തുടരുകയാണ്. ഇഡി നടപടിയുടെ പശ്ചാത്തലത്തില്‍ ബാങ്കിന് പുറത്ത് വൻ സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. വീണയുടെ അക്കൗണ്ടുകള്‍ നേരത്തെ തന്നെ മരവിപ്പിച്ചതായതിനാല്‍ പരിശോധനാ സമയത്ത് അവരുടെ സാന്നിധ്യം ആവശ്യമില്ലെന്നും, ആവശ്യമെങ്കില്‍ പിന്നീട് വിളിച്ചുവരുത്തുമെന്നും ഇഡി വൃത്തങ്ങള്‍ സൂചിപ്പിച്ചു.
കേസില്‍ വീണാ ടിയെ വീണ്ടും ചോദ്യം ചെയ്യാനാണ് ഇഡിയുടെ നീക്കം. ഇതിനായുള്ള പുതിയ സമൻസ് ഉടൻ തന്നെ അയക്കും. സിഎംആർഎല്‍ കമ്പനിയ്ക്ക് ഐടി സേവനങ്ങള്‍ നല്‍കിയെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും, അത് തെളിയിക്കുന്ന കൃത്യമായ രേഖകള്‍ ഹാജരാക്കാൻ ചോദ്യം ചെയ്യലില്‍ വീണയ്ക്ക് സാധിച്ചിട്ടില്ലെന്നാണ് ഇഡി വ്യക്തമാക്കുന്നത്.
നേരത്തെ നല്‍കിയ മൊഴികളില്‍ കടുത്ത പൊരുത്തക്കേടുകള്‍ കണ്ടെത്തിയ സാഹചര്യത്തിലാണ് വീണ്ടും ചോദ്യം ചെയ്യാൻ ഉദ്യോഗസ്ഥർ തയാറെടുക്കുന്നത്. ഐടി സേവനങ്ങള്‍ നല്‍കുന്നത് സംബന്ധിച്ച് സിഎംആർഎല്‍ പ്രതിനിധികളുമായി നേരിട്ടായിരുന്നു ചർച്ചകള്‍ നടത്തിയിരുന്നതെന്നും, അതുകൊണ്ടുതന്നെ രേഖകളൊന്നും പ്രത്യേകം സൂക്ഷിച്ചുവെച്ചിട്ടില്ലെന്നുമാണ് വീണ ഇഡിക്ക് നല്‍കിയ മൊഴിയിലുള്ളത്.
SUMMARY: ED searches Veena’s bank locker















