വാഷിങ്ടൺ: ഫിഫ ലോകകപ്പ് ഫുട്ബോൾ ഗ്രൂപ്പ് ഡിയിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ഓസ്ട്രേലിയയെ പരാജയപ്പെടുത്തി ആതിഥേയരായ യുഎസ്എ ലോകകപ്പ് നോക്കൗട്ട് റൗണ്ടില്‍. ഓസീസ് ഡിഫൻഡർ കാമറൂൺ ബോർജസിന്റെ കാലിൽ നിന്നാണ് ആദ്യ ഗോൾ വീണതെങ്കിലും അത് സെൽഫ് ഗോളായിരുന്നു. 43ാം മിനിറ്റിൽ അലക്സ് ഫ്രീമാൻ ഹെഡ്ഡറിലൂടെ രണ്ടാം ഗോൾ സ്വന്തമാക്കി. ആദ്യ മത്സരത്തിൽ പാരഗ്വായ്‌ക്കെതിരേ 4-1ന് വിജയിച്ച യുഎസ് രണ്ടാം മത്സരത്തിലും ആ മികവ് തുടർന്നു.
മത്സരത്തിന്റെ ആദ്യപകുതിയില്‍ തന്നെ യുഎസ്എയുടെ ആധിപത്യം പ്രകടമായിരുന്നു. 11–ാം മിനിറ്റിൽ യുഎസ് താരം ഫൊലാരിൻ ബലോഗണിന്റെ മുന്നേറ്റമാണ് ഓസ്ട്രേലിയയുടെ സെൽഫ് ഗോളിൽ കലാശിച്ചത്. പന്തുമായി ഇടതു വിങ്ങിലൂടെ കുതിച്ച ബലോഗണെ തടയാനുള്ള കാമറൂൺ ബോർജസിന്റെ ശ്രമം പരാജയപ്പെട്ടു. ബോർജസിന്റെ കാലിൽ തട്ടിയ പന്ത് സ്വന്തം വല കുലുക്കി. ആ സെൽഫ് ഗോളിൽ യുഎസ് 1–0 മുന്നിലെത്തി.
ഗോൾ നേടി സമനില പിടിക്കാനുള്ള ഓസ്ട്രേലിയയുടെ ശ്രമം ഫലം കണ്ടില്ല. യുഎസിനെ തടയാനുള്ള ശ്രമത്തിനിടെ ഓസീസ് ഡിഫൻഡർമാരായ ജോർദാൻ ബോസും അലെസ്സാൻഡ്രോ സിർക്കാറ്റിയും യെല്ലോ കാർഡ് കണ്ടു. 43–ാം മിനിറ്റിലാണ് യുഎസിന്റെ രണ്ടാം ഗോൾ പിറന്നത്. പിന്നീട് യുഎസ് പ്രതിരോധത്തിന് മുന്നിൽ ഗോളൊന്നും നേടാനാവാതെ ഓസ്ട്രേലിയ മടങ്ങി. സ്കോര്‍ 2–0.
SUMMARY: USA defeats Australia to advance to knockout round in Fifa World Cup















