ബെംഗളൂരു: സംസ്ഥാനത്ത് ഗതാഗത നിയമലംഘന പിഴത്തുകയിൽ 50 ശതമാനം ഇളവ് പ്രഖ്യാപിച്ച് സർക്കാർ. കുടിശ്ശിക കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് നടപടി. നാളെ 21 മുതൽ ജൂലൈ 10 വരെയാണ് ഈ ആനുകൂല്യം. 2026 മെയ് മാസത്തിന് മുമ്പ് രജിസ്റ്റർ ചെയ്ത ട്രാഫിക് ഇ-ചലാനുകൾക്കും 1991 മുതൽ 2022 വരെയുള്ള കാലയളവിലെ ഗതാഗത വകുപ്പിന്റെ തീർപ്പാക്കാത്ത കേസുകൾക്കും ഈ ഇളവ് ലഭിക്കും.
കര്‍ണാടക വണ്‍ വെബ്‌സൈറ്റ്, കര്‍ണാടക സ്റ്റേറ്റ് പോലിസ്, ബിടിപി അസ്ട്രാം എന്നിവ വഴി പിഴ ഓണ്‍ലൈനായി അടയ്ക്കാം. കൂടാതെ സംസ്ഥാനത്തെ തിരഞ്ഞെടുത്ത പ്രത്യേക കൗണ്ടറുകളിലും ട്രാഫിക് മാനേജ്‌മെന്റ് കേന്ദ്രങ്ങളിലുമായി നേരിട്ടും പണമടയ്ക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ബെംഗളൂരുവിലെ ഹെണ്ണൂര്‍, ദേവസന്ദ്ര, കുന്ദലഹള്ളി, ഹെബ്ബാള്‍, ജലഹള്ളി ക്രോസ്, ഹൊസൂര്‍ റോഡ്, ഗൊട്ടിഗെരെ ഉള്‍പ്പെടെയുള്ള പ്രധാന ജങ്ഷനുകളില്‍ പ്രത്യേക കൗണ്ടറുകള്‍ പ്രവര്‍ത്തിക്കും.
മുന്‍പ് സമാന ഇളവ് പദ്ധതി നടപ്പാക്കിയപ്പോള്‍ 77 ലക്ഷത്തിലധികം കേസുകള്‍ തീര്‍പ്പാക്കുകയും 201 കോടി രൂപയിലധികം പിഴയായി ലഭിക്കുകയും ചെയ്തിരുന്നു. ഇത്തവണയും കെട്ടിക്കിടക്കുന്ന കേസുകള്‍ കുറയ്ക്കുകയും നിയമപാലനം പ്രോല്‍സാഹിപ്പിക്കുകയുമാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ദേശീയ ലോക് അദാലത്ത് ജൂലൈ 11നു നടക്കാനിരിക്കെ, അതിന് മുന്നോടിയായാണ് ഈ പ്രത്യേക ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. പിഴ കുടിശ്ശികയുള്ള വാഹന ഉടമകള്‍ ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് അധികൃതര്‍ അറിയിച്ചു.
SUMMARY: Government offers 50 percent discount on traffic fines















