ടെഹ്‌റാൻ: ഹിജാബ് ധരിക്കാതെ ഓൺലൈനിൽ പാട്ടുപാടിയതിന് പ്രശസ്ത ഇറാനിയൻ ഗായിക പരസ്തൂ അഹമ്മദിക്ക് 74 ചാട്ടവാറടി ശിക്ഷ. ഇറാനിലെ ഖോം പ്രവിശ്യയിലെ ക്രിമിനൽ കോടതിയാണ് ഗായികയ്ക്കും അവരുടെ പ്രൊഡക്ഷൻ ടീമിലെ എട്ട് അംഗങ്ങൾക്കും ശിക്ഷ വിധിച്ചത്. ചാട്ടവാറടിക്ക് പുറമേ ഇവർക്ക് രണ്ട് വർഷത്തേക്ക് രാജ്യം വിടുന്നതിനും യാതൊരുവിധ കലാപരമായ പ്രവർത്തനങ്ങളിലും ഏർപ്പെടുന്നതിനു വിലക്കുണ്ട്. ഇന്റര്‍നെറ്റിലൂടെ അശ്ലീലവും അധാര്‍മ്മികവുമായ ഉള്ളടക്കങ്ങള്‍ നിര്‍മ്മിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തുകൊണ്ട് പൊതുജന മര്യാദകളെ ലംഘിച്ചു എന്ന കുറ്റത്തിനാണ് കോം പ്രവിശ്യയിലെ ക്രിമിനല്‍ കോടതി ഈ കടുത്ത ശിക്ഷ വിധിച്ചതെന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്. ഭരണകൂടത്തിന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സികള്‍ ഈ വിധി ഇതുവരെ പുറത്തുവിട്ടിട്ടില്ലെങ്കിലും, മനുഷ്യാവകാശ സംഘടനകളും അഭിഭാഷകരും കോടതി രേഖകള്‍ പരിശോധിച്ച് വാര്‍ത്ത സ്ഥിരീകരിച്ചിട്ടുണ്ട്.
ഭരണകൂട നയങ്ങളെ പരസ്യമായി വെല്ലുവിളിക്കുന്ന കലാകാരന്മാര്‍ക്കെതിരെ ഇറാന്‍ സ്വീകരിക്കുന്ന കടുത്ത അടിച്ചമര്‍ത്തല്‍ നടപടികളുടെ ഭാഗമായാണ് ഈ അറസ്റ്റും തുടര്‍ന്നുള്ള നിയമനടപടികളും കാണുന്നത്. 2024 ഡിസംബറിലാണ് വിവാദങ്ങൾക്ക് കാരണമായ ഓൺലൈൻ സംഗീത പരിപാടി പരസ്തൂവിന്റെ യൂട്യൂബ് ചാനൽ വഴി തത്സമയം സംപ്രേഷണം ചെയ്തത്. ‘അസ് ഖൂനെ ജവാനാനെ വതൻ’ (ദേശസ്നേഹ ഗാനം) എന്ന ഗാനം ആലപിക്കുമ്പോൾ ഹിജാബ് ധരിക്കാതെ, കറുത്ത സ്ലീവ്ലെസ് വസ്ത്രമണിഞ്ഞാണ് പരസ്തൂ പ്രത്യക്ഷപ്പെട്ടത്. വീഡിയോ വൈറല്‍ ആകുകയും ലക്ഷക്കണക്കിന് ആളുകള്‍ കാണുകയും ചെയ്തു. ഇതിന് പിന്നാലെ ഗായികയെയും ഏതാനും സംഗീതജ്ഞരെയും അധികൃതര്‍ തടങ്കലിലാക്കിയെങ്കിലും പിന്നീട് വിട്ടയച്ചിരുന്നു. എന്നാല്‍ പിന്നീട് ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതിനെതിരെ അധികൃതര്‍ ഔദ്യോഗികമായി കേസ് ഫയല്‍ ചെയ്യുകയായിരുന്നു.
ഇറാനിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ ഈ വിധിയെ ശക്തമായി അപലപിച്ചു. യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് ഇന്‍ ഇറാന്റെ അഡ്വക്കസി ഡയറക്ടര്‍ ബഹാര്‍ ഗന്ദേഹാരി പറഞ്ഞത്, വെറുമൊരു പാട്ട് പാടിയതിനും ഹിജാബ് ധരിക്കാത്തതിനും 74 ചാട്ടവാറടി ശിക്ഷ നല്‍കുന്നത് ഇറാന്റെ മനുഷ്യാവകാശ മേഖലയില്‍ ഇപ്പോഴും യാതൊരു മാറ്റവും വന്നിട്ടില്ല എന്നതിന്റെ തെളിവാണെന്നാണ്. ആഗോളതലത്തില്‍ പ്രതിച്ഛായ വര്‍ദ്ധിപ്പിക്കാന്‍ ഇറാന്‍ നടത്തുന്ന പ്രചാരണങ്ങളും യഥാര്‍ത്ഥ അവസ്ഥയും തമ്മിലുള്ള വലിയ വ്യത്യാസമാണ് ഈ വിധിയിലൂടെ പുറത്തുവരുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം ഈ ശിക്ഷാവിധിക്ക് യാതൊരുവിധ നിയമപരമായ അടിത്തറയുമില്ലെന്ന് ഇറാനിയന്‍ ആക്ടിവിസ്റ്റുകള്‍ക്ക് നിയമസഹായം നല്‍കുന്ന ദാദ്ബാന്‍ എന്ന സംഘടനയിലെ മനുഷ്യാവകാശ അഭിഭാഷകന്‍ മൊയീന്‍ ഖസേലി വ്യക്തമാക്കുന്നു. ഇറാനിയന്‍ ക്രിമിനല്‍ നിയമപ്രകാരം സ്ത്രീകള്‍ പാടുന്നതോ സംഗീതം അവതരിപ്പിക്കുന്നതോ കുറ്റകരമല്ലെന്നും, അതുകൊണ്ടുതന്നെ ഇതിനെ അശ്ലീല ഉള്ളടക്കത്തിന്റെ നിര്‍മ്മാണമായോ വിതരണമായോ കണക്കാക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. കലാകാരന്മാര്‍ക്കും പൗരന്മാര്‍ക്കും എതിരെ ചാട്ടവാറടി പോലുള്ള ശിക്ഷകള്‍ നടപ്പാക്കുന്നത് പീഡന നിരോധനത്തിനും മനുഷ്യാവകാശ സംരക്ഷണത്തിനുമുള്ള അന്താരാഷ്ട്ര കരാറുകളുടെ ലംഘനമാണെന്നും, ലോകമെമ്പാടുമുള്ള മനുഷ്യാവകാശ സംഘടനകള്‍ ചാട്ടവാറടിയെ ക്രൂരമായ പീഡനമായാണ് കണക്കാക്കുന്നതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
SUMMARY: Iranian singer sentenced to 74 lashes for singing online without wearing hijab















