കോഴിക്കോട്: കാഫിർ സ്ക്രീൻ ഷോട്ട് കേസില്‍ പ്രതി ജിതിൻ ഭാസ്കറിന്റെ ജാമ്യാപേക്ഷ വടകര മജിസ്ട്രേറ്റ് കോടതി തള്ളി. വിവാദസന്ദേശത്തിന്റെ ഉറവിടം അറസ്റ്റിലായ ജിതിൻ ഭാസ്കറിന്റെ ഫോണില്‍ നിന്നുതന്നെയെന്ന് എസ്‌ഐടി കണ്ടെത്തിയിരുന്നു. ഇയാളുടെ മൊബൈല്‍ ഫോണ്‍ റീസെറ്റ് ചെയ്തതായും പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
കൂടുതല്‍ വിവരശേഖരണത്തിന്റെ ഭാഗമായി ഫോണ്‍ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു.
ഇതിന്റെ ഫലം കൂടി പുറത്തുവന്ന ശേഷമേ നിർണായക വിവരങ്ങള്‍ ലഭ്യമാകൂ. വിവാദ സ്ക്രീൻഷോട്ട് ആദ്യം ഷെയർ ചെയ്തത് ജിതിൻ ആണെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. എന്നാല്‍ ഇത് നിർമിച്ചത് ആരാണെന്ന കാര്യത്തില്‍ അന്വേഷണം തുടരുകയാണ്.
നേരത്തേ ഡിവൈഎഫ്‌ഐ നേതാവ് റിബേഷിലേക്ക് അന്വേഷണം നീങ്ങിയിരുന്നെങ്കിലും ഉറവിടം കണ്ടെത്താനാകാതെ അവസാനിപ്പിച്ചിരുന്നു. പ്രത്യേക അന്വേഷണ സംഘം വന്ന ശേഷമാണ് കൃത്യമായ നടപടികളിലേക്കും അറസ്റ്റിലേക്കും കടന്നത്.
SUMMARY: Kafir screenshot case; Accused Jithin Bhaskar denied bail
















