ബെംഗളൂരു: ബെംഗളൂരുവില്‍ മാതാപിതാക്കളെയും സഹോദരിയെയും കൊലപ്പെടുത്തി മൂത്തമകളും ആണ്‍സുഹൃത്തും. കെ ആര്‍ പുര സീഗഹള്ളിയിലെ സായി ഗ്രീന്‍ അപ്പാര്‍ട്ട്‌മെന്റില്‍ തിങ്കളാഴ്ചയാണ് കൂട്ടക്കൊലപാതകം നടന്നത്. സോമസുന്ദര്‍ (55), ഭാര്യ മുത്തുലക്ഷ്മി (48), മകള്‍ സുപ്രിയ (20) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നാലെ സോമസുന്ദറിന്റെ മൂത്തമകള്‍ ശ്വേതയും ആണ്‍സുഹൃത്ത് കെന്നത്തും ഒളിവിലാണ്.
ശ്വേതയും കാമുകൻ കെന്നത്തും തമ്മിലുള്ള ലിവിംഗ്-ഇൻ ബന്ധത്തെ മാതാപിതാക്കൾ ശക്തമായി എതിർത്തിരുന്നു. ഇതേച്ചൊല്ലി കുടുംബത്തിൽ സ്ഥിരമായി വഴക്കുകൾ നടന്നിരുന്നു. സംഭവദിവസം രാത്രി ഏഴുമണിയോടെ മാതാപിതാക്കളും ഇളയ സഹോദരിയും ശ്വേതയുടെ ഫ്ലാറ്റിൽ എത്തിയിരുന്നു. അവിടെവെച്ച് ഉണ്ടായ വാക്കുതർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.
സംഭവം നടന്നതിന് പിന്നാലെ ഇരുവരും സ്ഥലത്തുനിന്നും രക്ഷപ്പെട്ടു. അയൽവാസികൾ നൽകിയ വിവരത്തെത്തുടർന്നാണ് കൊലപാതക വിവരം പുറത്തറിയുന്നത്. ഉന്നത പോലീസ് ഉദ്യോഗസ്ഥരും ഫോറൻസിക് വിദഗ്ധരും സംഭവസ്ഥലം സന്ദർശിച്ച് പരിശോധന നടത്തി. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പ്രതികൾക്കായി തെരച്ചിൽ തുടരുകയാണെന്നും ബെംഗളൂരു ഈസ്റ്റ് ഡിവിഷൻ ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പോലീസ് സായിദുലു അദാവത്ത് അറിയിച്ചു. പ്രതികളെ പിടികൂടിയാൽ മാത്രമേ കൂടുതൽ വിവരങ്ങൾ ലഭിക്കുകയുള്ളൂവെന്നും പോലീസ് വ്യക്തമാക്കി.















