തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ അസാധുവാക്കിയ കൗൺസിലർമാരുടെ സത്യപ്രതിജ്ഞ നടന്നു. വൈകിട്ട് 4.30ന് കോർപ്പറേഷൻ ആസ്ഥാനത്തെ കോൺഫറൻസ് ഹാളിലാണ് കൗൺസിലർമാരുടെ സത്യപ്രതിജ്ഞ നടന്നത്. കാപ്പാ കേസ് പ്രതി ആർ. സുഗതൻ ഒഴികെ 19 കൗൺസിലർമാരാണ് സത്യപ്രതിജ്ഞ ചെയ്തത്. മേയര്‍ വി വി രാജേഷ് സത്യവാചകം ചൊല്ലിക്കൊടുത്തു.
പല ദൈവങ്ങളുടെയും ബലിദാനികളുടെയും പേരിൽ സത്യപ്രതിജ്ഞ ചെയ്ത തിരുവനന്തപുരം കോർപ്പറേഷനിലെ 20 ബിജെപി കൗൺസിലർമാരുടെ സത്യപ്രതിജ്ഞയാണ് ഹൈക്കോടതി അസാധുവാക്കിയത്. നാല് ആഴ്ചക്കകം അംഗങ്ങൾ വീണ്ടും ചട്ടപ്രകാരം സത്യപ്രതിജ്ഞ ചെയ്യണമെന്നും അതുവരെ കൗൺസിൽ അംഗമെന്ന അധികാരമുണ്ടാകില്ലെന്നും കോടതി ഉത്തരവിട്ടിരുന്നു. ദൃഢപ്രതിജ്‍ഞയോ, ദൈവനാമത്തിലോ വേണം സത്യപ്രതിജ്ഞ ചെയ്യാനെന്നും ദൈവം എന്ന പദത്തിന് പഞ്ചായത്ത് രാജ്, മുനിപ്പൽ ചടങ്ങളിൽ നിർവചനമില്ലെന്നും കോടതി വ്യക്തമാക്കി. കാപ്പ കേസിൽ ജയിലിലായ സുഗതൻ്റെയും സത്യപ്രതിജ്ഞ കോടതി അസാധുവാക്കി.
അതേസമയം ബിജെപി അംഗങ്ങൾ ഇന്ന് നടത്തിയ സത്യപ്രതിജ്ഞ നിയമവിരുദ്ധമാണെന്ന് എൽഡിഎഫ്. എൽഎസ്ജിഡി പ്രിൻസിപ്പൽ സെക്രട്ടറിക്ക് എൽഡിഎഫ് പാർലമെൻ്ററി പാർട്ടി ലീഡർ എസ്.പി ദീപക് പരാതി നൽകി. ഹൈക്കോടതി നാലാഴ്ച സമയം കൊടുത്തിട്ടുണ്ടെന്നും വീണ്ടും തെറ്റ് ആവർത്തിക്കും എന്ന പ്രവണതയാണ് ബിജെപിയുടെ ഭാഗത്തുനിന്ന് ഉണ്ടാവുന്നതെന്നും എസ്.പി ദീപക് പറഞ്ഞു. ഹരജിക്കാരനെ പോലും സത്യപ്രതിജ്ഞാ ചടങ്ങ് അറിയിച്ചില്ല. ജനങ്ങളെ അറിയിക്കാനുള്ള മര്യാദയെങ്കിലും കാണിക്കണ്ടെയെന്നും മാധ്യമ പ്രവർത്തകർ വിളിച്ച് ചോദിച്ചപ്പോഴാണ് വിവരം അറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
SUMMARY: BJP councilors take oath again; LDF files complaint, saying it is illegal
















