കോട്ടയം: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സമഗ്ര സുരക്ഷാ വിലയിരുത്തൽ നടത്തുന്നതിനായി രൂപീകരിച്ച സ്വതന്ത്ര വിദഗ്ധ സമിതിയിലേക്ക് പുതിയ പ്രതിനിധിയെ നാമനിര്‍ദേശം ചെയ്യണമെന്ന് കേരളത്തിന് നിര്‍ദേശം. ദേശീയ അണക്കെട്ട് സുരക്ഷാ അതോറിറ്റിയുടേതാണ് നിര്‍ദേശം. പ്രതിനിധിയെ ഉൾപ്പെടുത്തുന്നതിനായി പുതിയ നാമനിർദേശം സമർപ്പിക്കണമെന്നു ദേശീയ അണക്കെട്ട് സുരക്ഷാ അതോറിറ്റി കേരളത്തോട് ആവശ്യപ്പെട്ടതായി മന്ത്രി മോൻസ് ജോസഫ് അറിയിച്ചു. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സമഗ്ര സുരക്ഷാ വിലയിരുത്തലിനായി കേരള സർക്കാറിനെ പ്രതിനിധീകരിച്ചിരുന്ന ടി. ആർ. ശിവരാജിനെ ഏകപക്ഷീയമായി മാറ്റിയതിനെ തുടർന്ന് മോൻസ് ജോസഫ് കേന്ദ്ര ജലശക്തി വകുപ്പ് മന്ത്രി സി. ആർ പാട്ടീലിന് കത്തയച്ചിരുന്നു. ടി ആര്‍ ശിവരാജിനെ മാറ്റി ഉത്തര്‍പ്രദേശ് പ്രതിനിധി എം എല്‍ ശര്‍മ്മയെ ആണ് സമിതിയില്‍ ഉള്‍പ്പെടുത്തിയത്. ഇത് വിവാദമായിരുന്നു
തമീഴ്‌നാട്ടിലെ പുതിയ സര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെ നയപ്രഖ്യാപനത്തില്‍ മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണ്ടെന്നും നിലവിലുള്ള ഡാമിന്റെ സുരക്ഷ വര്‍ദ്ധിപ്പിച്ചാല്‍ മതിയെന്നും നിലപാടെടുത്തതും ചര്‍ച്ചയായിരുന്നു. പിന്നാലെ മുല്ലപ്പെരിയാര്‍ വിദഗ്ധ സമിതിയില്‍ നിന്ന് കേരളത്തിന്റെ പ്രതിനിധിയെ ഒഴിവാക്കുകകൂടി ചെയ്തതോടെ ഇത് മുല്ലപ്പെരിയാര്‍ പ്രദേശവാസികളില്‍ വലിയ ആശങ്കയുണ്ടാക്കിയിരുന്നു. സംസ്ഥാന സര്‍ക്കാരും പ്രതിപക്ഷവും ഇതില്‍ ആശങ്ക രേഖപ്പെടുത്തി കേന്ദ്ര സര്‍ക്കാറിനെ സമീപിക്കുകയും ചെയ്തു. ഇതിന് പിന്നാലെയയാണ് പുതിയ പ്രതിനിധിയെ നാമനിര്‍ദേശം ചെയ്യാന്‍ സംസ്ഥാന സര്‍ക്കാരിനോട് ദേശീയ അണക്കെട്ട് സുരക്ഷാ അതോറിറ്റി നിര്‍ദേശിച്ചിരിക്കുന്നത്.
SUMMARY: Kerala’s protest bore fruit; State representative to be included in Mullaperiyar expert committee
















