തിരുവനന്തപുരം: ആറ്റുകാലിൽ ഭർതൃപീഡനത്തെ തുടർന്ന് യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് പോലീസ് കസ്റ്റഡിയിൽ. ഭരതന്നൂർ സ്വദേശിയായ ഭർത്താവ് അതുലിനെയാണ് ഫോർട്ട് പോലീസ് കസ്റ്റഡിയിലെടുത്തത്. പ്രേരണാകുറ്റം, ഗാർഹിക പീഡന നിരോധന നിയമം എന്നീ വകുപ്പുകൾ ചുമത്തി ഇയാൾക്കെതിരെ കേസെടുക്കും.
വര്‍ക്കല സ്വദേശിനിയായ ആരതി(27)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. യുവതിയുടെ ശരീരത്തില്‍ 13 പുതിയ മുറിവുകളുണ്ടായിരുന്നു. നേരത്തെയും മര്‍ദ്ദനമേറ്റതിന്റെ അടയാളങ്ങളും ഇന്‍ക്വസ്റ്റില്‍ കണ്ടെത്തിയിട്ടുണ്ട്. ഇന്നലെയാണ് ആരതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവിന്റെ പീഡനത്തെ തുടര്‍ന്നാണ് യുവതി ജീവനൊടുക്കിയതെന്ന് ആരതിയുടെ കുടുംബം ആരോപിച്ചിരുന്നു. അതുൽ മർദ്ദിച്ചതിന്റെ ചിത്രങ്ങളും പുറത്തുവന്നിരുന്നു.
ഒന്നരവര്‍ഷം മുന്‍പായിരുന്നു ആരതിയുടേയും അതുലിന്റേയും വിവാഹം. ഇരുവരും തമ്മില്‍ വഴക്ക് പതിവായിരുന്നുവെന്ന് ബന്ധുക്കളും നാട്ടുകാരും പറയുന്നു. അന്‍പത് പവന്‍ സ്വര്‍ണം വിവാഹ സമയത്ത് കുടുംബം ആരതിക്ക് നല്‍കിയിരുന്നു. അതുല്‍ പലഘട്ടത്തിലായി ഇത് പണയം വെയ്ക്കുകയും ഏറ്റവും ഒടുവില്‍ എട്ട് ലക്ഷം രൂപയ്ക്ക് സ്വര്‍ണം വില്‍ക്കുകയും കാര്‍ വാങ്ങുകയും ചെയ്തിരുന്നു. ഇതെല്ലാം ഇരുവരും തമ്മിലുള്ള വഴക്കിന് കാരണമായിരുന്നു. പിന്നീട് പണം ആവശ്യപ്പെട്ടും അതുല്‍ ആരതിയെ ഉപദ്രവിച്ചിരുന്നതായി കുടുംബം ആരോപിച്ചു. ഇന്നലെ രാത്രി അതുലും ആരതിയും വഴക്കുണ്ടാക്കിയിരുന്നു. പിന്നാലെ ഇക്കാര്യം തന്റെ അമ്മയെ അറിയിച്ച ശേഷമാണ് ആരതി ജീവനൊടുക്കിയത് എന്നാണ് വിവരം. ഭർത്താവിന്റെ പീഡനം വിവരിക്കുന്ന ആരതിയുടെ ഡയറി പോലീസ് കണ്ടെടുത്തിരുന്നു.
വിവാഹത്തിനു മുമ്പ് ഇയാള്‍ക്ക് മറ്റൊരു ബന്ധമുണ്ടായിരുന്നതായും കുടുംബം പറയുന്നു. ഇരുവരുടെയും വിവാഹനിശ്ചയത്തിനു പിന്നാലെ ആ പെണ്‍കുട്ടിയും ആത്മഹത്യ ചെയ്യുകയായിരുന്നു. ഇക്കാര്യം തങ്ങള്‍ അറിഞ്ഞിരുന്നില്ലെന്നും ആരതിയുടെ ബന്ധുക്കൾ പറയുന്നു. കൂടാതെ, അതുലിന് മറ്റു ബന്ധങ്ങളുണ്ടെന്ന് തിരിച്ചറിഞ്ഞതും ആരതിയും അതുലും തമ്മിലുള്ള ബന്ധം വഷളാകുന്നതിന് കാരണമായതായും ബന്ധുക്കൾ കൂട്ടിച്ചേർത്തു.
SUMMARY: Woman commits suicide after being tortured by husband in Attukal; Husband Atul in custody, will be charged with abetment to suicide
















